സൂയസ് സ്തംഭനം: ഈജിപ്തിന്  ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വേണം 

കയ്‌റോ- സൂയസ് കനാലില്‍  കപ്പല്‍ കുടുങ്ങി വാണിജ്യ പാത ബ്ലോക്കായ സംഭവത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ത്.തായ്‌ലവാന്‍ കമ്പനിയായ എവര്‍ഗിവണ്‍ മറൈന്‍ കോര്‍പ്പറ്റേറ്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള എവര്‍ഗിവണ്‍ എന്ന കപ്പലാണ് സൂയസ് കനാലിലെ മണല്‍ തിട്ടകളില്‍ കുടുങ്ങിയത്. ഇതേ തുടര്‍ന്ന്  ഒരാഴ്ചയാണ് സൂയസ് കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം മുടങ്ങിയത്. ഇതില്‍ മാത്രം സൂയസ് കനാല്‍ അതോറിറ്റിക് കോടി കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. കനാലിന് കപ്പല്‍ വരുത്തിയ നാശനഷ്ടവും രക്ഷപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചിലവായ തുകയും നഷ്ടമായ ട്രാന്‍സിറ്റ് ഫീയും ഉള്‍പ്പെടുന്നതാണ് ഈജിപ്ത്  ആവശ്യപ്പെട്ട നഷ്ടപരിഹാര തുക. വിഷയം ഗുരുതരമാണെന്നും കനാല്‍ അതോറിറ്റിയുടെ വിശ്വാസ്യത തന്നെ ബാധിച്ച പ്രശ്‌നമാണ് ഇതെന്നും സൂയസ് കനാല്‍ ചീഫ് എക്‌സിക്യൂട്ടിവ് ഒസാമ റാബി പറഞ്ഞു. എന്നാല്‍ ആരില്‍ നിന്നാണ് കനാല്‍ അതോറിറ്റി നഷ്ടപരിഹാരം വാങ്ങുക എന്ന വ്യക്തമാക്കിട്ടില്ല.
മാര്‍ച്ച് 23 നാണ് 400 മീറ്റര്‍ നീളമുള്ള എവര്‍ഗിവണ്‍ കപ്പല്‍ കനാലില്‍ കുടുങ്ങിയത്. തിങ്കളാഴ്ച മണല്‍ തിട്ടകളിടിച്ചും മണല്‍ മാറ്റിയും കപ്പല്‍ ചലിപ്പിച്ചതോടെയാണ് വീണ്ടും കനാലിലൂടെയുള്ള ഗതാഗതം സാധ്യമായത്. 3.5 ബില്ല്യന്‍ ഡോളറിന്റെ ചരക്കാണ് കപ്പലിലുണ്ടായിരുന്നത്. 

Latest News