- പിണറായിയിൽ തുടങ്ങിയ പാർട്ടി പിണറായിയിൽ തന്നെ അവസാനിക്കും
തിരുവനന്തപുരം- സ്വർണക്കടത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും സാമ്പത്തിക അഴിമതി മാത്രമല്ല നടത്തിയത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിദേശത്ത് വ്യവസായം തുടങ്ങാൻ ഇവിടെ നിന്നു നിയമസഭയുടെ ചിഹ്നവും സൗകര്യങ്ങളും ഉപയോഗിച്ച് പണം കടത്തി. പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ നേമത്തെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ നടക്കുകയാണ്. ത്രിപുരയിലും ബംഗാളിലും സി.പി.എമ്മിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തത് ബി.ജെപിയാണ്. പിണറായിയിൽ തുടങ്ങി പിണറായിയിൽ തന്നെ അവസാനിക്കാനുള്ള യോഗമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെന്നും വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര സർക്കാർ സ്കൂൾ കുട്ടികൾക്ക് നൽകാനായി സൗജന്യമായി കൊടുത്ത അരി പൂഴ്ത്തിവെച്ച ശേഷം ഇപ്പോൾ പിണറായി വിജയൻ കേരളത്തിന്റെ സഞ്ചിയിലിട്ട് കൊടുക്കുകയാണ്. കേന്ദ്രം കൊടുക്കുന്ന ഭക്ഷ്യധാന്യങ്ങൾ പിണറായി സ്വന്തം പേരിലാക്കി നൽകുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സ്കൂൾ കുട്ടികൾക്ക് കേന്ദ്രം സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യങ്ങളാണ് കേരളത്തിൽ കിറ്റാക്കി വിതരണം ചെയ്യുന്നത്. ഇങ്ങനെ വിതരണം ചെയ്യാനുള്ള അരി എവിടെനിന്ന് കിട്ടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ചോദിക്കില്ല. ഈ അരി നൽകുന്നത് മോഡിയാണെന്ന് പറയാൻ രണ്ടുപേരും ഇഷ്ടപ്പെടുന്നില്ലെന്നതാണ് കാരണമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഭീകര പ്രവർത്തനമായ ലൗ ജിഹാദിനെ കുറിച്ച് ക്രിസ്ത്യൻ സഭകൾക്കുള്ള ആശങ്ക പങ്കുെവച്ച കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണിയെ പിണറായിയും കാനവും ചേർന്ന് ഭീഷണിപ്പെടുത്തി വായടപ്പിച്ചെന്ന് സുരേന്ദ്രൻ പറഞ്ഞു. ലൗ ജിഹാദിനെ കുറിച്ചുള്ള ആശങ്ക ബിജെ.പിയോ ഹിന്ദു ഐക്യവേദിയോ മാത്രമല്ല, ക്രിസ്ത്യൻ സഭകളും ശക്തമായി ഉന്നയിച്ചതാണ്. പ്രണയത്തിന്റെ മറവിൽ പെൺകുട്ടികളെ സിറിയയിലേക്ക് കടത്തിയെന്നത് യാഥാർഥ്യമാണ്. ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയക്കുരുക്കിൽ പെടുത്തി മതംമാറ്റി ചാക്കുടുപ്പിക്കുന്നതെന്തിനാണ്? ഇങ്ങനെ ചാക്കുടുപ്പിച്ച് പെൺകുട്ടികളെ ആടു മേയ്ക്കാൻ വിട്ടത് കേരളം മുഴുവൻ കണ്ടതല്ലേ. ജസ്നയുടെ തിരോധാനം സംബന്ധിച്ച് പിണറായി സർക്കാർ എന്താണ് മറച്ചുവെയ്ക്കുന്നത്? ജസ്നയ്ക്ക് എന്തു സംഭവിച്ചുവെന്ന് തുറന്നു പറയണം. ആ പെൺകുട്ടി ഇപ്പോൾ എവിടെയാണെന്ന് അറിയാൻ കേരളം കാത്തിരിക്കുന്നു. കേസ് അന്വേഷിച്ച എസ്പി ജോലിയിൽ നിന്ന് വിരമിക്കും മുമ്പ് സർക്കാരിന് നൽകിയ റിപ്പോർട്ട് വെളിപ്പെടുത്തണം.
എൽ.ഡി.എഫ്, യു.ഡി.എഫ് എന്ന പാറ്റേൺ ഇക്കുറി മാറും. 35 ലധികം സീറ്റുകളിൽ ശക്തമായ ത്രികോണ മത്സരം നടക്കുകയാണ്. രണ്ടു മുന്നണികളും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വർഗീയ വികാരം ആളിക്കത്തിക്കുന്നു. അതിനാൽ ഇടതു, വലത് മുന്നണികൾക്ക് ജനപിന്തുണ കുറയുകയാണ്. ശബരിമല വിശ്വാസ സംരക്ഷണത്തിന് എൽ.ഡി.എഫും യുഡിഎഫും എതിരാണ്. ശബരിമല യുവതീപ്രവേശത്തിൽ മാപ്പു പറഞ്ഞ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം എന്തു നടപടിയാണ് സ്വീകരിക്കുക. രാഹുൽ ഗാന്ധി പത്തനംതിട്ട ജില്ലയിൽ പ്രചാരണത്തിനെത്തിയെങ്കിലും ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല. പിണറായി വിജയനെതിരെ ധർമടത്ത് കോൺഗ്രസിന് മികച്ച സ്ഥാനാർഥി പോലുമില്ല. പ്രമുഖന്മാർ മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ് സി.പി.എം പരസ്പരധാരണ കാണാനാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.