ഇടുക്കിയില്‍ യു.ഡി.എഫിന് ആവേശം വിതറി രാഹുല്‍ ഗാന്ധി

ഇടുക്കി-മലയോര ജില്ലയില്‍ യു.ഡി.എഫിന് ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധി. കേരളത്തിലെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാന്‍ എല്‍.ഡി.എഫിനും ബി.ജെ.പിക്കും എന്തു പദ്ധതിയാണ് ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ യു.ഡി.എഫിന് ശക്തമായ പദ്ധതികളുണ്ട്. കേരളം ഇന്ന് നേരിടുന്ന അടിസ്ഥാന പ്രശ്നം സാമ്പത്തിക പ്രതിസന്ധിയാണ്. ഇത് പരിഹരിക്കപ്പെട്ടാല്‍ തൊഴിലില്ലായ്മയും പരിഹരിക്കപ്പെടും. ന്യായ് പദ്ധതി യു.ഡി.എഫ് ആസൂത്രണം ചെയ്തിട്ടുള്ളത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ്. പദ്ധതിപ്രകാരം പിന്നോക്ക നിലവാരത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും ആറായിരം രൂപാ വീതം നല്‍കും. ഇതോടൊപ്പം ആദിവാസി വീട്ടമ്മമാര്‍ക്ക് രണ്ടായിരം രൂപ വീതം നല്‍കുന്ന പദ്ധതിയും യു.ഡി.എഫ് നടപ്പിലാക്കുമെന്നും രാഹുല്‍ പറഞ്ഞു.
പുറ്റടി, അടിമാലി, തൊടുപുഴ എന്നിവിടങ്ങളിലാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്.
തൊടുപുഴ ഗവ. ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ രാത്രി 8.15 ഓടെയാണ് രാഹുല്‍ എത്തിയത്. യോഗത്തില്‍ യു.ഡി.എഫ് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ സീതി അധ്യക്ഷത വഹിച്ചു. കെ.സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്തു. കണ്‍വീനര്‍ എന്‍.ഐ ബെന്നി, സ്ഥാനാര്‍ഥി പി.ജെ ജോസഫ്, ഡീന്‍ കുര്യാക്കോസ് എം.പി, ഇബ്രാഹിംകുട്ടി കല്ലാര്‍, ടി.എം. സലീം, റോയി കെ പൗലോസ്, സി.പി മാത്യു, പി.സി തോമസ്, അഡ്വ എസ്.അശോകന്‍, എം.ജെ ജേക്കബ്, ജോണ്‍ നെടിയപാല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Latest News