മലപ്പുറം - ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണവഴികളിൽ ദേശീയ രാഷ്ട്രീയം ചൂടുപിടിക്കുകയാണ്.ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളും പൗരത്വഭേദഗതി ബില്ലുമാണ് പ്രധാന ചർച്ചാ വിഷയം. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ മുസ്‌ലിം ലീഗും യു.ഡി.എഫും പരാജയപ്പെട്ടെന്നാണ് ഇടതുപക്ഷം മുഖ്യമായി ആരോപിക്കുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.സ്ഥാനം രാജിവെച്ചതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കുഞ്ഞാലിക്കുട്ടിയുടെ രാജി സജീവ ചർച്ചയാക്കുന്നുണ്ട്.
മുസ്‌ലിം ലീഗ് സ്ഥാനാർഥിയും മുൻ എം.പിയുമായ അബ്ദുസമദ് സമദാനിയും സി.പി.എമ്മിന്റെ യുവനേതാവും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയുമായ വി.പി സാനുവും തമ്മിലാണ് പ്രധാന മൽസരം. ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടിയും സജീവമായി പ്രചാരണ രംഗത്തുണ്ട്. ഡോ.തസ്‌ലിംറഹ്മാനി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ),യൂനുസ് സലിം(സ്വതന്ത്രൻ),അഡ്വ.സയ്യിദ് സാദിഖലി തങ്ങൾ (സ്വതന്ത്രൻ) എന്നിങ്ങനെ ആറ് സ്ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്.
മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ മലപ്പുറത്ത് 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടി 260153 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് 57 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ മുഖ്യഎതിരാളി സി.പി.എമ്മിലെ വി.പി.സാനുവിന് 31.87 ശതമാനം വോട്ടുകളും ബി.ജെ.പി സ്ഥാനാർഥി ഉണ്ണികൃഷ്ണന് 7.96 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. പഴയ മഞ്ചേരി ലോക്‌സഭാ മണ്ഡലം വിഭജിച്ച് നിലവിൽ വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ 2009 ലാണ് ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നത്.
മുസ്‌ലിം ലീഗ് നേതാവ് ഇ.അഹമ്മദിനായിരുന്നു വിജയം.2014 ലും ഇ.അഹമ്മദ് വിജയം ആവർത്തിച്ചു. അദ്ദേഹം മരണപ്പെട്ടതിനെ തുടർന്ന് 2017 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പി.കെ.കുഞ്ഞാലിക്കുട്ടി ആദ്യമായി ലോക്‌സഭയിലേക്ക് മൽസരിച്ച് വിജയിച്ചത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി മലപ്പുറത്തു നിന്ന് വിജയിച്ചു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി അദ്ദേഹം ലോക്‌സഭാംഗത്വം രാജിവെച്ചതാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. കുഞ്ഞാലിക്കുട്ടിയുടെ രാജിയെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി വിമർശിച്ചിരുന്നു.
കൊണ്ടോട്ടി,മഞ്ചേരി,പെരിന്തൽമണ്ണ,മങ്കട,മലപ്പുറം,വേങ്ങര,വള്ളികുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ഈ ഏഴ് മണ്ഡലങ്ങളിലും യു.ഡി.എഫിന് വ്യക്തമായ മേൽകയ്യാണുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു വിജയം.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എല്ലായിടത്തും യു.ഡി.എഫ് ലീഡ് നേടുകയും ചെയ്തിരുന്നു.
സ്ഥാനാർഥികൾ പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. സ്ഥാനാർഥികൾ നേരിട്ട് മണ്ഡലങ്ങളിൽ പര്യടനം നടത്തി വരികയാണ്. പ്രമുഖ വ്യക്തികളെ നേരിൽ കണ്ടും കുടുംബങ്ങൾ,സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സന്ദർശിച്ചും വോട്ടുറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ്. നിയമസഭാ മണ്ഡലങ്ങളിൽ ഇരുമുന്നണികളുടെയും സ്ഥാനാർഥികളുടെ പ്രചാരണത്തോടൊപ്പം ലോക്‌സഭാ സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള പ്രചാരണവും നടക്കുന്നുണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ രാജിയുടെ പേരിൽ യു.ഡി.എഫിന് വിമർശനങ്ങൾ നേരിടേണ്ടി വരുന്നുണ്ടെങ്കിലും മുന്നണിക്ക് ശക്തമായ രാഷ്ട്രീയ അടിത്തറയുള്ളതിനാൽ ആശങ്കകളില്ല. നേരത്തെ രാജ്യസഭാംഗമായി ദേശീയ രാഷ്ട്രീയത്തിൽ പരിചയമുള്ള അബ്ദുസമദ് സമദാനിയാണ് സ്ഥാനാർഥിയെന്നുള്ളത് യു.ഡി.എഫ് പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. രണ്ടു തവണ രാജ്യസഭാംഗമായിട്ടുള്ള അദ്ദേഹം കേരള നിയമസഭയിലും അംഗമായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നടത്തിയ പ്രചാരണപ്രവർത്തനങ്ങളാണ് ഇടതുസ്ഥാനാർത്ഥി വി.പി.സാനുവിന് ആത്മവിശ്വാസം നൽകുന്നത്. മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും സംഘടനാപരമായും വ്യക്തിപരമായും ബന്ധങ്ങളുള്ള യുവനേതാവാണ് സാനു. നേരത്തെ സി.പി.എമ്മിലും പിന്നീട് കോൺഗ്രസിലും പ്രവർത്തിച്ചിട്ടുള്ള എ.പി. അബ്ദുല്ലക്കുട്ടി ബി.ജെ.പി സ്ഥാനാർഥിയായി മലപ്പുറത്തെത്തുമ്പോൾ ബി.ജെ.പിക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാൻ കഴിയില്ലെന്നാണ് സൂചനകൾ. മണ്ഡലത്തിൽ യു.ഡി.എഫിനുള്ള വമ്പൻ ഭൂരിപക്ഷത്തെ മറികടക്കുകയെന്നത് എതിരാളികൾക്ക് എളുപ്പമുള്ള കാര്യമാകില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ഘടന ലോക്‌സഭാ മണ്ഡലത്തിലും ചെറിയ രീതിയിലെങ്കിലും പ്രതിഫലിക്കുമെന്നാണ് കണക്കുകൂട്ടൽ.






