റിയാദ് - ദളിത്, ആദിവാസി പിന്നോക്ക ജനവിഭാഗങ്ങൾക്ക് നേരെ സംഘപരിവാരം പുലർത്തുന്ന നിസ്സംഗത തന്നെയാണ് കേരളത്തിലെ ഇരു മുന്നണികളും പ്രയോഗ തലത്തിൽ ഏറ്റെടുത്തിരിക്കുന്നത്. അഥവാ ജനങ്ങളുടെ മൗലിക പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാതെ സാമുദായിക ധ്രുവീകരണം നടത്തി സംഘ പരിവാരത്തിന്റെ അജണ്ടകളെ സ്വാംശീകരിച്ച് വോട്ട് നേടാനാണ് ഇവർ ശ്രമിക്കുന്നത്. പ്രവാസി സാംസ്കാരിക വേദി റിയാദ് സെന്ററൽ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു കെ.എ ഷഫീഖ്.
വംശീയതക്കെതിരെ സാമൂഹിക നീതിയുടെ രാഷ്ട്രീയം ഉയർത്തി വർഗീയ, കോർപ്പറേറ്റ് ചങ്ങാത്തതിനെതിരെ നിലപാട് പ്രഖ്യാപിച്ച ന്യൂജൻ രാഷ്ട്രീയ സംഘമാണ് വെൽഫയർ പാർട്ടി. പ്രവാസി സമൂഹത്തിന്റെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഈ പാർട്ടിയെ പിന്തുണക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സാമൂഹ്യനീതിക്ക് വെൽഫയറിനൊപ്പം എന്ന തലക്കെട്ടിൽ ഈ വരുന്ന നിയമസഭ ഇലക്ഷനിൽ വെൽഫയർ പാർട്ടിക്കുവേണ്ടി മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് വേണ്ടി സാധ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുമെന്ന് കൺവെൻഷൻ പ്രഖ്യാപിച്ചു. വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് മുഖ്യാതിഥിയായിരുന്നു. പ്രവാസി സാംസ്കാരിക വേദി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റഹ്മത്ത് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. പൊളിറ്റിക്കൽ വിഭാഗം കൺവീനർ അജ്മൽ ഹുസൈൻ കൊണ്ടോട്ടി തെരഞ്ഞെടുപ്പ് കാമ്പയിനിംഗ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയുടെ നിയന്ത്രണം ബാരിഷ് ചെമ്പകശ്ശേരി നിർവഹിച്ചു. ജനറൽ സെക്രട്ടറി വി.എ സമീഉല്ല സ്വാഗതവും അംജദ് അലി നന്ദിയും പറഞ്ഞു.