Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ മസ്ജിദുകളിൽ ഇഫ്താറുകൾക്ക് വിലക്ക്

അബുദാബി - വിശുദ്ധ റമദാനിൽ ബാധകമായ മുൻകരുതൽ നടപടികൾ യു.എ.ഇ പ്രഖ്യാപിച്ചു. രാജ്യത്തെ മസ്ജിദുകളിൽ സമൂഹ ഇഫ്താറുകൾ സംഘടിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇശാ, തറാവീഹ് നമസ്‌കാരങ്ങൾക്ക് എടുക്കുന്ന സമയം 30 മിനിറ്റിൽ കവിയാൻ പാടില്ലെന്നും നിർദേശമുണ്ട്. മസ്ജിദുകളിൽ സ്ത്രീകളുടെ ഭാഗവും അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളും ടോയ്‌ലെറ്റുകളും അടച്ചിടുന്നത് തുടരും. നഗരങ്ങൾക്കു പുറത്തെ റോഡുകളിലെ മസ്ജിദുകളും അടച്ചിടുന്നത് തുടരും. 
രാജ്യത്ത് ലക്ഷ്യമിട്ട വിഭാഗങ്ങളിൽ പെട്ട 52.46 ശതമാനത്തിനും ഇതിനകം വാക്‌സിൻ നൽകിയതായി യു.എ.ഇ ആരോഗ്യ മന്ത്രി അബ്ദുറഹ്മാൻ അൽഉവൈസ് അറിയിച്ചു. പ്രായംചെന്നവരിലും വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവരിലും പെട്ട 70.12 ശതമാനം പേർക്കും വാക്‌സിൻ നൽകിയിട്ടുണ്ട്. രാജ്യത്തെങ്ങുമുള്ള 205 വാക്‌സിൻ സെന്ററുകൾ വഴി 70 ലക്ഷത്തോളം പേർക്ക് വാക്‌സിൻ നൽകി. വാക്‌സിനേഷൻ നിരക്കിന്റെ കാര്യത്തിൽ യു.എ.ഇയെ മുൻപന്തിയിൽ നിർത്തുന്ന നല്ല ചുവടുവെപ്പാണിത്. 
പൊതുജനാരോഗ്യം സംരക്ഷിക്കാൻ ആരോഗ്യ മേഖലയും ആരോഗ്യ പ്രവർത്തകരും നടത്തുന്ന വലിയ ശ്രമങ്ങൾ ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നു. യു.എ.ഇയിലെ ആരോഗ്യ, മെഡിക്കൽ സംവിധാനങ്ങളുടെ ശക്തിയും ഇത് സൂചിപ്പിക്കുന്നു. സമൂഹത്തിലെ 100 ശതമാനം പേർക്കും വാക്‌സിൻ നൽകാൻ ഊർജിത ശ്രമം തുടരുകയാണ്. സാമൂഹിക പ്രതിരോധ ശേഷി ആർജിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും എല്ലാവരും സഹകരിക്കുകയും വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ടുവരികയും വേണം. വാക്‌സിനുകളുടെ ലഭ്യത മഹാമാരിക്കെതിരായ പോരാട്ടത്തിൽ യു.എ.ഇ കൈവരിച്ച പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. എല്ലാവർക്കും സൗജന്യമായാണ് വാക്‌സിൻ നൽകുന്നതെന്നും യു.എ.ഇ ആരോഗ്യ മന്ത്രി അബ്ദുറഹ്മാൻ അൽഉവൈസ് പറഞ്ഞു. 
 

Latest News