മക്ക - ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പ്രകാരം പതിനെട്ടു മുതൽ എഴുപതു വരെ വയസ് പ്രായമുള്ളവർക്കാണ് സൗദി അറേബ്യക്കകത്തു നിന്ന് ഉംറ അനുമതി നൽകുന്നതെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഓരോ പതിനഞ്ചു ദിവസത്തിലും ഉംറ പെർമിറ്റ് അനുവദിക്കാൻ നിലവിലെ ക്രമീകരണം അനുവദിക്കുന്നു. ഉംറ നിർവഹിച്ച് പെർമിറ്റ് അവസാനിച്ച ശേഷം തീർഥാടന കർമം ആവർത്തിക്കാവുന്നതാണ്. നേരത്തെ നേടിയ പെർമിറ്റ് റദ്ദാക്കുന്നവർക്ക് ലഭ്യമായ ഏറ്റവും അടുത്ത അവസരത്തിൽ ഉംറ നിർവഹിക്കാൻ പെർമിറ്റ് അനുവദിക്കും. ശഅ്ബാൻ 18 (മാർച്ച് അവസാനം) വരെയാണ് നിലവിൽ ഉംറ നിർവഹിക്കാൻ പെർമിറ്റുകൾ അനുവദിക്കുന്നത്. ഉംറ പെർമിറ്റ് നേടുന്നവർ ഗതാഗത സേവനം പ്രയോജനപ്പെടുത്തൽ നിർബന്ധമല്ല.
നിലവിൽ ബുക്കിംഗിന് സാധ്യമല്ല എന്ന സന്ദേശം 'ഇഅ്തമർനാ' ആപ്പ് പ്രദർശിപ്പിക്കുന്നതിന് അർഥം ദിവസം മുഴുവൻ ബുക്കിംഗിന് സാധിക്കില്ല എന്നല്ല. മിനിറ്റുകൾക്കു ശേഷം ബുക്കിംഗ് സാധ്യമാകും. ഉപയോക്താക്കളുടെ ആധിക്യമാണ് ചില നേരങ്ങളിൽ ബുക്കിംഗിന് പ്രയാസം നേരിടാൻ കാരണം. ഇരുപതു ലക്ഷത്തിലേറെ പേർ 'ഇഅ്തമർനാ' ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഘട്ടംഘട്ടമായി ഉംറ പുനരാരംഭിക്കാനുള്ള തീരുമാന പ്രകാരമുള്ള മൂന്നാം ഘട്ടത്തിലാണ് ഇപ്പോഴുമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് മൂന്നാം ഘട്ടം നിലവിൽവന്നത്.






