തിരുവനന്തപുരം- കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷം തങ്ങളോടൊപ്പം ചേരുമെന്ന് പ്രതീക്ഷയർപ്പിച്ച സി.പി.എമ്മിനും ലഭിച്ചത് അവരുടെ പകുതി മുടി.
തന്‍റെ തല മുണ്ഡനം ചെയ്യുമ്പോള്‍ പകുതി കോണ്‍ഗ്രസ് വനിതകളോട് കാണിച്ച അവഗണനക്കെതിരെയാണെങ്കില്‍ ബാക്കി പിണറായി വിജയന്‍റെ നയങ്ങള്‍ക്കും നരേന്ദ്ര മോഡിയുടെ നയങ്ങള്‍ക്കുമെതിരെയാണെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മളനത്തില്‍ അവർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്ത ലതിക ബി.ജെ.പിയില്‍ ചേരുമെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. സി.പി.എമ്മില്‍ ചേരുമെന്നും പ്രചരിപ്പിക്കപ്പെട്ടു.
പ്രതിഷേധം വ്യക്തിപരമല്ല. തിരുത്തി കോണ്‍ഗ്രസ് നന്നാവണം. നിലപാട് എടുത്തില്ലെങ്കില്‍ അപമാനിതയാകുമെന്നും സ്ത്രീകളെ പാര്‍ട്ടി അംഗീകരിക്കണമെന്നും ലതിക പറഞ്ഞു. താന്‍ വേറെ പാര്‍ട്ടിയില്‍ പോകുകയില്ലെന്നും അവര്‍ വ്യക്തമാക്കി.
16 വയസ്സു മുതല്‍ ഈ പാര്‍ട്ടിക്കൊപ്പം നിന്നയാളാണ്. ഇന്ന് എംഎല്‍എമാരായിരിക്കുന്ന പലരേക്കാളും അധികകാലം കോണ്‍ഗ്രസിനെ സേവിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ഓരോ തിരഞ്ഞെടുപ്പിലും എന്റെ പേര് വന്നു പോവാറുള്ളതാണ്. പക്ഷേ പട്ടിക വരുമ്പോള്‍ എന്റെ പേര് കാണാറില്ല. അപ്പോഴും പാര്‍ട്ടിക്കു വേണ്ടി നിസ്വാര്‍ഥമായി ജോലിയെടുത്തിരുന്നു
ഏറ്റുമാനൂരില്‍ കൈപ്പത്തി അടയാളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നതാണ്. ഇരുപത്തിനാലാം വയസ്സു മുതല്‍ രമേശ് ചെന്നിത്തലയുടെ പേര് ആവേശത്തോടെ പറയുന്ന ആളാണെന്നും ലതിക പറഞ്ഞു






