പത്താം ക്ലാസുകാരി പിടിയിലായത് മലപ്പുറത്ത് ചികിത്സ തുടങ്ങാനിരിക്കെ, വൈറലായി വിഡിയോ

മലപ്പുറം- തിരുവനന്തപുരം പാലോട് പിടിയിലായ പത്താം ക്ലാസുകാരി വ്യാജ ഡോക്ടര്‍ മലപ്പുറത്ത് കൂടി ചികിത്സ തുടങ്ങുന്ന കാര്യം പ്രഖ്യാപിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ചികിത്സ നല്‍കുന്ന തീയതികളും സ്ഥലവും സമയവുമാണ് വിഡിയോ സന്ദേശത്തില്‍ അറിയിക്കുന്നത്. ബുക്ക് ചെയ്യേണ്ട നമ്പറും നല്‍കിയിട്ടുണ്ട്. മാറാ രോഗങ്ങള്‍ക്കാണ് ചികിത്സയുണ്ടാവകുയെന്ന് പ്രത്യേകം പറയുന്നു. എല്ലായിടത്തും പോയിട്ടും ഭേദമാകാത്ത രോഗികളെയാണ് പ്രത്യേകം ക്ഷണിക്കുന്നത്.
മലപ്പുറം, കൊണ്ടോട്ടി ഭാഗങ്ങളിലുള്ളവര്‍ക്കായി ഏപ്രില്‍ ഒന്നിന് ചികിത്സാ കേന്ദ്രം ആരംഭിക്കുമെന്നും പറയുന്നു. തടിവെക്കാനും തടി മെലിയാനുമുളള മരുന്നുകളുമുണ്ടെന്ന്  സന്ദേശത്തില്‍ പറയുന്നു.
മതിയായ യോഗ്യതകളില്ലാതെ രോഗികള്‍ക്ക് ചികിത്സ നല്‍കി വന്ന സ്ത്രീയെ പാലോട് പോലീസാണ് അറസ്റ്റ് ചെയ്തത്.  മടത്തറ ഡീസന്റ്മുക്ക് ഹിസാന മന്‍സിലില്‍ സോഫി മോള്‍ (43) ആണ് അറസ്റ്റിലായത്. നേരത്തെ കാസര്‍കോട് ജില്ലയില്‍ നീലേശ്വരം മടിക്കൈയില്‍ താമസിച്ചാണ് ഇവര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സ നടത്തിവന്നിരുന്നത്.  
സോഫിയ റാവുത്തര്‍ എന്ന പേരിലും വൈദ്യ ഫിയ റാവുത്തര്‍ തലശ്ശേരി എന്ന ഫേസ്ബുക്ക് അക്കൗണ്ട് മുഖേനയുമാണ് ഇവര്‍ ചികിത്സക്കായി ആളുകളെ സംഘടിപ്പിച്ചിരുന്നത്.
ആള്‍ട്ടര്‍നേറ്റ് മെഡിസിന്‍ സിസ്റ്റം പ്രാക്ടീസ് ചെയ്യുന്നതിന് തമിഴ്‌നാട്ടിലെ ഒരുസ്ഥാപനം നല്‍കിയ സര്‍ട്ടിഫിക്കറ്റും ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയുടെ കളരിമര്‍മ ഗുരുകുലത്തിന്റെ ഒരു സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ചാണ് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവര്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് പഴക്കമുള്ള മുറിവുകളും മറ്റും ചികിത്സിച്ചിരുന്നത്.
ചികിത്സക്കായി ആളുകളില്‍ നിന്ന് അമിത ഫീസും ഈടാക്കിയിരുന്നു. ഡോ. സോഫി മോള്‍ എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡും പോലീസും പിടിച്ചെടുത്തിരുന്നു.
മടത്തറയിലുള്ള സ്ഥാപനത്തില്‍ ഇവര്‍ ചികില്‍സ നടത്തുന്നതായ പരസ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ജില്ല പോലീസ് മേധാവി പി.കെ. മധുവിന്റെ നിര്‍ദേശപ്രകാരമാണ് പ്രതിയെ പിടികൂടിയത്.

 

Latest News