നയ്പിഡോ- മ്യാൻമറിൽ അട്ടിമറി നടത്തിയ പട്ടാളം അഞ്ച് മാധ്യമങ്ങളുടെ ലൈസൻസുകൾ പിൻവലിച്ചു. അട്ടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാൻ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയ മാധ്യമങ്ങളുടെ ലൈസൻസാണ് റദ്ദാക്കിയത്. മിസിമ, ഡെമോക്രാറ്റിക് വോയ്സ് ഓഫ് ബർമ, ഖിറ്റ് ഥിറ്റ് മീഡിയ, മ്യാൻമർ നൌ, 7 ഡേ ന്യൂസ് എന്നീ മാധ്യമങ്ങളുടെ ലൈസൻസാണ് പട്ടാളം റദ്ദാക്കിയത്. രാജ്യത്തിന്റെ ഔദ്യോഗിക ചാനലായ എംആർടിവിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഏത് മാധ്യമ സാങ്കേതികതകളുപയോഗിച്ചും യാതൊരുവിധത്തിലുമുള്ള വിവരങ്ങളും വിതരണം ചെയ്യാൻ ഈ മാധ്യമങ്ങൾക്ക് അവകാശമില്ലെന്ന് എംആർടിവിയിലൂടെ പുറത്തുവിട്ട പ്രസ്താവന പറയുന്നു. ഇതിനിടയിൽ ആറോളം മാധ്യമപ്രവർത്തകർക്കെതിരെ പട്ടാളം നടപടികൾ തുടങ്ങിയിട്ടുണ്ട്. മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചാർത്തിയിരിക്കുന്നത്.
പതിനായിരങ്ങളാണ് പട്ടാള അട്ടിമറിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കക്ഷിയെ അട്ടിമറിച്ച് അധികാരം സ്ഥാപിക്കാനാണ് പട്ടാളത്തിന്റെ നീക്കം. പ്രതിഷേധം നടത്തിയവരിൽ അമ്പതോളം പേരെ ഇതിനകം പട്ടാളം കൊല ചെയ്തു കഴിഞ്ഞു. ഇതിനിടെ പ്രതിഷേധം നടത്തിയവരെ അപ്പാർട്ട്മെന്റുകൾക്കുള്ളിൽ പൂട്ടിയിട്ട പട്ടാളത്തിനെതിരെ അന്തർദ്ദേശീയ സംഘടനകൾ രംഗത്തു വന്നു. ഇവരെ ഉടൻ തന്നെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രസ്താവനയിറക്കി. ഇരുന്നൂറിലധികം പേർ അപ്പാർട്ട്മെന്റിനകത്ത് കുടുങ്ങിയെന്നാണ് റിപ്പോർട്ടുകൾ.