തിരുവനന്തപുരം- ഒരു രാഷ്ട്രിയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ ഭീഷണി വിലപ്പോവില്ലെന്നും കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. മുഖ്യമന്ത്രിയേയും സർക്കാരിനേയും അപകീർത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ കസ്റ്റംസ് ഓഫീസുകളിലേക്ക് മാർച്ച് നടത്തിയതിനു പിന്നാലെയാണ് കമ്മീഷണറുടെ ഫേസ് ബുക്ക് പ്രതികരണം.
കസ്റ്റംസ് ഓഫീസുകളിലേക്കുള്ള എല്‍ഡിഎഫ് മാര്‍ച്ചിന്റെ പോസ്റ്റര്‍ പങ്കുവച്ചാണ് അദ്ദേഹം പ്രതികരിച്ചത്.
മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരായ സ്വപ്നയുടെ മൊഴിയെ തുടർന്ന് കസ്റ്റംസ് ഇവർക്കെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് എൽഡിഎഫ് മാർച്ച് സംഘടിപ്പിച്ചത്..
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്കാണ് എല്‍ഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് ആരോപിച്ചിരുന്നു.
എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.