കോഴിക്കോട്- മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എല്‍.ഡി.എഫ് സർക്കാരിനേയും അപകീർത്തിപ്പെടുത്തുന്നുവെന്ന്ആരോപിച്ച് എൽഡിഎഫ് നേതൃത്വത്തിൽ കസ്‌റ്റംസ് ഓഫീസുകളിലേക്ക് മാർച്ച് നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്കാണ് മാർച്ച് നടത്തിയത്.കോഴിക്കോട് നടന്ന മാർച്ചിൽ സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.മുതലക്കുളം മൈതാനം കേന്ദ്രീകരിച്ചാണ് മാർച്ച് നടന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. പി കെ നാസർ അധ്യക്ഷത വഹിച്ചു. മാമ്പറ്റ ശ്രീധരൻ, എൻ സി മോയിൻ കുട്ടി, പി ടി ആസാദ്, അഡ്വ. എം പി സൂര്യനാരായണൻ, സി പി ഹമീദ്, പി അബ്ദുറഹിമാൻ, ഫിറോസ് പുളിക്കൽ എന്നിവർ സംസാരിച്ചു. ടി വി നിർമലൻ സ്വാഗതം പറഞ്ഞു.
തിരുവനന്തപുരത്ത് ആയുർവേദ കോളേജിന് മുന്നിൽനിന്നു മാർച്ച് ആരംഭിച്ച് പ്രസ് ക്ലബിന് സമീപമുള്ളിൽ കസ്റ്റംസ് ഓഫീസിന് മുന്നിൽ ധർണഇരുന്നു. മാർച്ച് സിപിഎം പിബി അംഗം എം എ ബേബി ഉദ്ഘാടനം ചെയ്‌തു.
കൊച്ചിയിൽ മാർച്ച് സിപി എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്‌തു.എസ് ശർമ എംഎൽഎ, കെ എൻ സുഗതൻ, ടി പി അബ്‌ദുൾ അസീസ്, കുമ്പളം രവി, ടി സി സഞ്ജിത്ത്, അനിൽ ജോസ്,ജോർജ് ഇടപ്പരത്തി എന്നിവർ സംസാരിച്ചു. എം സ്വരാജ് എംഎൽഎ , കെ ചന്ദ്രനപിള്ള എന്നിവർ പങ്കെടുത്തു.
ജയിലിൽ കിടക്കുന്ന പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് ഹൈക്കോടതിയിൽ കസ്‌റ്റംസ് സത്യവാങ്‌മൂലം നൽകിയതെന്ന് നേതാക്കള്‍ ആരോപിച്ചു. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തിരിക്കയാണ്. എൽഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് മ്ലേച്‌ഛമായ ഈ നീക്കം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറെ മുന്നോട്ടുപോയ എൽഡിഎഫിനെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കീഴ്‌പെടുത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഭരണനേതൃത്വത്തെയും സർക്കാരിനെയും അവഹേളിക്കാനുള്ള ഹീന ശ്രമമാണ് നടത്തുന്നത്. ഇതിന് ഒത്താശയുമായി കേരളത്തിലെ കോൺഗ്രസുമുണ്ട്- നേതാക്കള്‍ പറഞ്ഞു.