റിയാദ്- ഇസ്ലാമികകാര്യ മന്ത്രാലയം ഇന്നലെ പത്തു മസ്ജിദുകൾ കൂടി താൽക്കാലികമായി അടച്ചു. കോവിഡ് റിപ്പോർട്ട് ചെയ്യുകയോ നിയമലംഘനം പിടികൂടുകയോ ചെയ്ത പത്തു മസ്ജിദുകളാണ് അടപ്പിച്ചത്. ഇതോടെ 26 ദിവസത്തിനിടെ അടച്ച പള്ളികളുടെ എണ്ണം 218 ആയി. ഇതിൽ 196 എണ്ണം അണു നശീകരണ ജോലികൾ പൂർത്തിയാക്കി വീണ്ടും തുറന്നു. റിയാദ് പ്രവിശ്യയിൽ മൂന്നു മസ്ജിദുകളും അൽഖസീം, ഉത്തര അതിർത്തി പ്രവിശ്യ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ രണ്ടു മസ്ജിദുകൾ വീതവും അസീർ പ്രവിശ്യയിലെ ദഹ്റാൻ അൽജനൂബിൽ ഒരു പള്ളിയുമാണ് ഇന്നലെ താൽക്കാലികമായി അടച്ചത്. എട്ടു മസ്ജിദുകൾ ഇസ്ലാമികകാര്യ മന്ത്രാലയം ഇന്നലെ വീണ്ടും തുറന്നു. റിയാദ് പ്രവിശ്യയിൽ മൂന്നു മസ്ജിദുകളും കിഴക്കൻ പ്രവിശ്യയിൽ രണ്ടു പള്ളികളും ഉത്തര അതിർത്തി പ്രവിശ്യ, അൽബാഹ, അൽജൗഫ് എന്നീ പ്രവിശ്യകളിൽ ഓരോ മസ്ജിദുകളുമാണ് ഇന്നലെ വീണ്ടും തുറന്നത്.