റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിൽ കൊറോണ പരിശോധനാ കേന്ദ്രം പ്രവർത്തനം തുടങ്ങി. പ്രിൻസസ് നൂറ യൂനിവേഴ്‌സിറ്റിയിലെ കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ആശുപത്രിയുമായി സഹകരിച്ച് റിയാദ് എയർപോർട്ട്‌സ് കമ്പനിയാണ് ആന്റിജൻ കോവിഡ്-19 റാപ്പിഡ് ടെസ്റ്റ് സെന്റർ സ്ഥാപിച്ചിരിക്കുന്നത്. പരിശോധനാ ഫലം പതിനഞ്ചു മിനിറ്റിനകം ലഭിക്കും.
കൊറോണ പരിശോധന വ്യവസ്ഥ ബാധകമാക്കിയ രാജ്യങ്ങളിലേക്കും നഗരങ്ങളിലേക്കും പോകുന്ന യാത്രക്കാർക്കു വേണ്ടിയാണ് വിമാനത്താവളത്തിൽതന്നെ ടെസ്റ്റിംഗ് സെന്റർ തുറന്നത്. ആംസ്റ്റർഡാമിലേക്കും മറ്റുമുള്ള യാത്രക്കാർക്ക് ഇത്തരം പരിശോധന നിർബന്ധമാണ്. ചില യൂറോപ്യൻ രാജ്യങ്ങൾ നിർബന്ധമാക്കിയ ആരോഗ്യ വ്യവസ്ഥകൾ കണക്കിലെടുത്താണ് കോവിഡ് ടെസ്റ്റിംഗ് സെന്റർ സജ്ജീകരിച്ചതെന്ന് റിയാദ് എയർപോർട്ട്‌സ് കമ്പനി അറിയിച്ചു.