Sorry, you need to enable JavaScript to visit this website.

മന്ത്രിയെ കുടുക്കിയ അശ്ലീല വീഡിയോയിലെ യുവതി എവിടെ? 

ബെംഗളൂരു- മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ച രമേഷ് ജാര്‍ക്കിഹോളിയെ കുടുക്കിയ ലൈംഗിക പീഡന പരാതിയില്‍ കേസെടുക്കാനാകാതെ പോലീസ്. പരാതിക്ക് അടിസ്ഥാനമായ അശ്ലീല വീഡിയോയില്‍ ജാര്‍ക്കിഹോളിക്കൊപ്പമുള്ള യുവതിയെ കണ്ടെത്താനാകാത്തതാണ് കാരണം.
വന്‍ വിവാദമുയര്‍ത്തി വീഡിയോ പുറത്താകുകയും മന്ത്രി രാജിവെക്കുകയും ചെയ്തിട്ടും ലൈംഗിക ചൂഷണത്തിനിരയായ യുവതി ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല. യുവതിയുടെ മൊഴി രേഖപ്പെടുത്താതെ കേസ് രജിസ്റ്റര്‍ ചെയ്താല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
ബെംഗളൂരുവിലെ സാമൂഹിക പ്രവര്‍ത്തകനായ ദിനേശ് കല്ലഹള്ളിയാണ് വിവാദമുയര്‍ത്തിയ അശ്ലീല വീഡിയോ മാധ്യമങ്ങള്‍ക്കു നല്‍കുകയും രമേഷ് ജാര്‍ക്കിഹോളിക്കെതിരേ ലൈംഗികപീഡനം ആരോപിച്ച് കബണ്‍പാര്‍ക്ക് പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്. പരാതിയില്‍ പക്ഷേ, യുവതിയാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കേസിന്റെ ആവശ്യത്തിനായി യുവതിയെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കാന്‍ ദിനേശിനോട് വ്യാഴാഴ്ച രാവിലെ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, തനിക്ക് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ പോലീസില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം രേഖാമൂലം അറിയിച്ചു. പോലീസ് സുരക്ഷ നല്‍കുമെങ്കില്‍ മാര്‍ച്ച് ഒമ്പതിന് ഹാജരാകാമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജാര്‍ക്കിഹോളിക്കെതിരേ പരാതി നല്‍കിയതിനെത്തുടര്‍ന്ന് തനിക്ക് ഭീഷണി ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചതായി രമേശ് കല്ലഹള്ളി പറഞ്ഞു. തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹം രാമനഗര്‍ പോലീസില്‍ പരാതി നല്‍കി.
സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് രമേഷ് ജാര്‍ക്കിഹോളി യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്നാണ് രമേശ് കല്ലഹള്ളി നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിന്റെ സത്യാവസ്ഥ ഇപ്പോഴും വ്യക്തമല്ല. മന്ത്രിയെ കുടുക്കാന്‍ നടന്ന ഹണി ട്രാപ്പ് ആണോയെന്നും സംശയമുയരുന്നുണ്ട്. വീഡിയോയില്‍ കാണുന്ന യുവതിയെ തനിക്കറിയില്ലെന്നാണ് ജാര്‍ക്കിഹോളിയുടെ നിലപാട്.
വിവാദമുയര്‍ത്തിയ വീഡിയോ എഡിറ്റു ചെയ്യപ്പെട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. വീഡിയോയുടെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം നടന്നുവരികയാണ്. ആരാണ് ഇത് എഡിറ്റു ചെയ്തതെന്നും രമേശ് കല്ലഹള്ളിക്കു കൈമാറിയതെന്നും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.ചൊവ്വാഴ്ചയാണ് സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന രമേഷ് ജാര്‍ക്കിഹോളിയും ഒരു യുവതിയും ഉള്‍പ്പെട്ട അശ്ലീല വീഡിയോ പുറത്തുവന്നത്. ഇതുയര്‍ത്തിയ ആരോപണങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചത്.
 

Latest News