കോഴിക്കോട് - കേരളത്തിൽ വർഗീയ പ്രചാരണം അഴിച്ചുവിട്ട് കെ .സുരേന്ദ്രൻ നടത്തുന്ന വിജയയാത്ര ആർഎസ്എസ് ആസൂത്രണം ചെയ്ത കലാപത്തിനുള്ള മുന്നൊരുക്കമാണെന്ന് പോപ്പുലർ ഫ്രണ്ട്. നാടിന്റെ സമാധാനാന്തരീക്ഷം തകർത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപിയുടെ ആസൂത്രിത നീക്കത്തിന് തടയിടാൻ ആഭ്യന്തരവകുപ്പ് തയ്യാറായില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കാണ് വഴിവെക്കുക. സമാധാനത്തോടെ കഴിയുന്ന ജനങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാനുള്ള ചെന്നായയുടെ റോളാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്.
ന്യൂനപക്ഷങ്ങളെ വർഗീയവാദികളായി ചിത്രീകരിച്ച് സവർണ വിഭാഗങ്ങളെ ബിജെപിയുടെ നിഴലിലാക്കി മുതലെടുപ്പ് നടത്താനുള്ള നീക്കമാണ് ബിജെപി പയറ്റുന്നത്. വംശവെറിയനും ഭീകരവാദിയുമായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസർകോട് നിന്നും തുടങ്ങിവച്ച വിദ്വേഷ പ്രചാരണം മറ്റു നേതാക്കളും ഏറ്റുപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്രമന്ത്രി നിർമലാ സീതാരാമനും വർഗീയത പറഞ്ഞുള്ള വിദ്വേഷപ്രസംഗമാണ് നടത്തിയത്. ഏറ്റവും വലിയ വർഗീയത പറയുന്നവരുടെ മത്സര വേദിയായി മാറുകയാണ് ബിജെപി യാത്രയുടെ സ്വീകരണ വേദികൾ.
സമാനമായ വർഗീയ പ്രചാരണം നടത്തിയാണ് ഉത്തരേന്ത്യയിൽ ആർഎസ്എസ് കലാപങ്ങൾ നടത്തുന്നത്. സമാന രീതിയിൽ വർഗീയത ആളിക്കത്തിച്ച് ഉത്തരേന്ത്യൻ മോഡൽ പരീക്ഷണം കേരളത്തിലും ആവർത്തിക്കാനുള്ള നീക്കത്തെ മുളയിലെ നുള്ളിക്കളയേണ്ടതുണ്ട്. വിദ്വേഷ പ്രചാരണം അതിരുകടന്നിട്ടും സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാർ തുടരുന്ന മൗനം ഹിന്ദുത്വ പ്രീണനത്തിന്റെ ഭാഗമാണ്. ആർഎസ്എസുമായി രഹസ്യബന്ധമുണ്ടാക്കിയും അധികാരം നിലനിർത്തുക എന്ന ദുഷ്ടലാക്കാണ് സിപിഎമ്മിനുള്ളത്. സമാനതകളിലാത്ത വർഗീയ വിഷം ചീറ്റിയിട്ടും പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ഉൾപ്പടെയുള്ളവരും മൗനത്തിലാണുള്ളത്. അപകടകരമായ മൗനം വെടിഞ്ഞ് ഈ വിപത്തിനെതിരെ പ്രതികരിക്കാൻ എൽഡിഎഫും യുഡിഎഫും തയ്യാറാകണം.
യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള വിദ്വേഷ പ്രസംഗകർക്ക് എതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ സി പി മുഹമ്മദ് ബഷീർ (സംസ്ഥാന പ്രസിഡന്റ്), സി എ റഊഫ് (സംസ്ഥാന സെക്രട്ടറി) എന്നിവർ പങ്കെടുത്തു.