നോയ്ഡ- സ്ത്രീകൾക്കെതിരെ ലൈംഗികാക്രമണ പരമ്പര നടത്തിയയാളെ ഏറ്റുമുട്ടലിനൊടുവിൽ പിടികൂടിയതായി ഉത്തർപ്രദേശ് പോലീസ്. നോയ്ഡയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. സർജാപൂർ സ്റ്റേഷൻ അതിർത്തിക്കുള്ളിൽ വെച്ച് നടന്ന ഏറ്റമുട്ടലിൽ അക്രമിക്ക് വെടിയേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു ഏറ്റുമുട്ടൽ. ഹരിശങ്കർ എന്നാണ് പിടിയിലായ ആളുടെ പേര്.
ഫെബ്രുവരി 25ന് സർജാപൂർ പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത ഒരു ബലാൽസംഗക്കേസിനെ തുടർന്നാണ് അക്രമിയെ പിടികൂടാനുള്ള നീക്കം പൊലീസ് ആരംഭിച്ചത്. 2019ൽ നിരവധി പീഡനക്കേസുകളിൽ പ്രതിയായതിനെത്തുടർന്ന് ഹരിശങ്കർ പിടിക്കപ്പെടുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാൾ നിരന്തരമായി പീഡനക്കേസുകളിൽ പെട്ടു.
കുറ്റവാളിയുടെ മോഡസ് ഓപ്പറാൻഡി തിരിച്ചറിഞ്ഞതിലൂടെയാണ് വിവിധ കേസുകളിൽ ഇയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ആളൊഴിഞ്ഞ പാതകളിൽ വെച്ചാണ് ഇയാൾ സ്ത്രീകളെ ആക്രമിച്ചിരുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതോടെ പിടികൂടാനുള്ള പദ്ധതികൾ പൊലീസ് തയ്യാറാക്കി. നാലുദിവസത്തെ തിരച്ചിലിനു ശേഷം തിങ്കളാഴ്ച രാത്രിയിൽ ഇയാൾ നോയ്ഡയിലുള്ളതായി കണ്ടെത്തി. പ്രതിയെ കീഴടക്കാൻ തോക്കുപയോഗിക്കേണ്ടി വന്നതായി പൊലീസ് പറഞ്ഞു. പോലീസിനെ കണ്ടതും തന്റെ കൈയിലുള്ള നാടൻ തോക്ക് കൊണ്ട് വെടിവെക്കാൻ ശ്രമിച്ചു. പോലീസ് തിരിച്ച് വെടിവെച്ചു. ഹരശങ്കറിന്റെ കാലിനാണ് വെടിയേറ്റത്.
കുറ്റവാളിക്കെതിരായ നിയമനടപടികൾ തുടങ്ങിയതായി പൊലീസ് പറഞ്ഞു.