ജനീവ- മഹാമാരി ഉടനെ അവസാനിക്കുമെന്നത് അപക്വവും യാഥാർത്ഥ്യബോധമില്ലാത്തതുമായ ആലോചനയാകുമെന്ന് ലോകാരോഗ്യ സംഘടന. വാക്സിനുകളുടെ വരവ് രോഗം മൂലം ആശുപത്രികളിലെത്തുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തെ വലിയ തോതിൽ കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ എമർജൻസീസ് പ്രോഗ്രാമിന്റെ ഡയറക്ടർ ഡോ. മൈക്കേൽ റിയാൻ പറഞ്ഞു.
കോവിഡിന്റെ പകർച്ചയെ സാധ്യമായ വിധത്തിൽ കുറയ്ക്കുക എന്നതിലായിരിക്കണം ലോകത്തിന്റെ പ്രധാന ശ്രദ്ധയെന്ന് റിയാൻ പറഞ്ഞു. ഈ വർഷത്തിന്റെ അവസാനത്തോടെ രോഗത്തെ ഉന്മൂലനം ചെയ്യാൻ സാധിക്കില്ല. പക്ഷെ, നന്നായി പ്രവർത്തിച്ചാൽ രോഗമൂർച്ഛയും മരണവും ഒഴിവാക്കാനാകും.
സ്ഫോടനാത്മകമായ രീതിയിൽ രോഗവ്യാപനം നടക്കുന്നത് തടയാൻ വാക്സിനുകൾക്ക് സാധിക്കും. ഇതുവഴി മഹാമാരിയെ നിയന്ത്രിക്കുന്നതിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ വൈറസ് വളരെയെറെ നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെന്
സമ്പന്ന രാഷ്ട്രങ്ങളിൽ താരതമ്യേന രോഗത്തിന്റെ റിസ്ക് കുറവായ യുവാക്കൾക്കു പോലും വാക്സിനേഷൻ ലഭിക്കുമ്പോൾ ദരിദ്രരാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർ ഇപ്പോഴും രോഗബാധയുടെ ഭീതിയിൽ കഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഘാന, ഐവറി കോസ്റ്റ് തുടങ്ങിയ ദരിദ്രരാജ്യങ്ങളിൽ യുഎന്നിന്റെ പിന്തുണയോടെ വാക്സിനുകളെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കോവാക്സ് എന്നാണ് ഈ പരിപാടിയുടെ പേര്. എന്നാൽ ബ്രിട്ടൻ, യുഎസ്, കാനഡ തുടങ്ങിയ സമ്പന്നർ തങ്ങളുടെ ജനങ്ങളെ വാക്സിനേറ്റ് ചെയ്യാൻ തുടങ്ങി മൂന്ന് മാസം പിന്നിടുമ്പോൾ മാത്രമാണ് ഈ ദൌത്യം തുടങ്ങാനെങ്കിലും കഴിഞ്ഞതെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ടെഡ്രോസ് അഥനോം ഘെബ്രിയോസിസ് പറയുകയുണ്ടായി.
ഓരോ രാജ്യങ്ങളോടും എന്ത് ചെയ്യണമെന്ന് നിർദ്ദേശിക്കാൻ ലോകാരോഗ്യ സംഘടനയ്ക്ക് സാധിക്കില്ലെന്ന് സംഘടനയുടെ ഉപദേശകനായ ഡോ. ബ്രൂസ് ഐൽവാർഡ് പറയുന്നു. ലോകാരോഗ്യ സംഘടന ഇപ്പോൾ സമ്പന്നരാഷ്ട്രങ്ങളെ വിമർശിക്കുന്നതിന്റെ അളവ് കുറച്ചിട്ടുണ്ട്. ദരിദ്രരാജ്യങ്ങളിലേക്ക് വൈകിയാണെങ്കിലും വാക്സിനുകളെത്തിക്കുന്നതിന് സമ്പന്നരാഷ്ട്രങ്ങളുടെ കൂടി സഹായം വേണമെന്നതാണ് കാരണം.