രാജ്യാന്തര യാത്രാ വിമാന സർവീസുകൾക്കുള്ള നിയന്ത്രണം മാർച്ച് 31 വരെ നീട്ടിയതോടെ പ്രവാസികളുടെ സഞ്ചാര സ്വപ്‌നങ്ങൾക്ക്്് വീണ്ടും മങ്ങലേറ്റു. നിയന്ത്രണം നീട്ടിയ വിവരം ഡിജിസിഎയാണ് അറിയിച്ചത്. ചരക്കുവിമാനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമാകില്ല. തെരഞ്ഞെടുത്ത റൂട്ടുകളിലെ ഷെഡ്യൂൾ ചെയ്തിട്ടുള്ള രാജ്യാന്തര സർവീസുകളെ നിയന്ത്രണം ബാധിക്കില്ലെന്നും സർവീസ് നടത്താൻ അനുമതി നൽകിയേക്കുമെന്നുമാണ് വിവരം.
കോവിഡ് വ്യാപനത്തോടെ രാജ്യാന്തര വിമാന സർവീസിന് ഏർപ്പെടുത്തിയ വിലക്ക് പതിനൊന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 28 ന് അവസാനിക്കേണ്ടതായിരുന്നു. ഇതിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് നിയന്ത്രണം മാർച്ച് 31 വരെ നീട്ടി ഡിജിസിഎ സർക്കുലർ പുറത്തിറക്കിയത്. ആഭ്യന്തര വിമാന സർവീസുകൾക്കും വിലക്കേർപ്പെടുത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ഡിസംബറിൽ ആഭ്യന്തര സർവീസുകൾക്ക് അനുമതി നൽകിയിരുന്നു.
കൊറോണ വൈറസ് പകരുന്നത് പരിശോധിക്കുന്നതിനായി രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ മാർച്ച് 31 വരെ പ്രാബല്യത്തിൽ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആക്ടീവ് കേസുകളിലും പുതിയ കേസുകളിലും ഗണ്യമായ കുറവുണ്ടായതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വൈറസ് ബാധയെ പൂർണ്ണമായും മറികടക്കുന്നതിന് നിരീക്ഷണം, നിയന്ത്രണം, ജാഗ്രത എന്നിവ പാലിക്കേണ്ടതുണ്ട്. പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കാനും പ്രക്ഷേപണ ശൃംഖല തകർക്കാനും പകർച്ചവ്യാധിയെ മറികടക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. റെഗുലർ സർവീസുകൾ പുനരാരംഭിക്കാൻ വൈകുന്നത് പ്രവാസി മലയാളികളുടെ യാത്രാ ചെലവ് വർധിപ്പിക്കുമെന്നതിൽ സംശയമില്ല. ഇതിലും വലിയ ആഘാതമാണ് ചില സെക്ടറുകളിൽ വന്ദേഭാരത് സർവീസ് നിർത്തലാക്കിയതിലൂടെ സംഭവിക്കുന്നത്.
വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചുവന്നിരുന്ന ബ്രിട്ടനിൽനിന്നും കേരളത്തിലേക്കുള്ള വിമാന സർവീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ അടിയന്തര ഘട്ടങ്ങളിൽ എങ്കിലും നേരിട്ട് നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായത് പ്രയാസം ഇരട്ടിപ്പിച്ചു.
രാജ്യത്തിലെ ഇതര അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇറങ്ങേണ്ടിവരുന്ന മലയാളി യാത്രികർ പച്ചയായി ചൂഷണം ചെയ്യപ്പെടുന്ന വാർത്തകൾ രാജ്യാന്തര തലത്തിൽത്തന്നെ നിരന്തരം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, യു.കെ യിൽനിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിച്ചുകൊണ്ട്, യാത്രക്കാർ നേരിടുന്ന അസൗകര്യങ്ങൾക്കും മനുഷ്യത്വ രഹിതമായ പകൽകൊള്ളകൾക്കും പരിഹാരം ഉണ്ടാക്കണമെന്ന് ബ്രിട്ടനിലെ പ്രവാസി കൂട്ടായ്മയുടെ ദേശീയ സമിതി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട അടിയന്തര നിവേദനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി, കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർക്ക് നൽകി. തുടക്കത്തിൽ വന്ദേഭാരത് മിഷൻ വിമാന സർവ്വീസുകൾ കൊച്ചിയിലേക്കും നേരിട്ടുള്ള സർവ്വീസുകൾ നടത്തിയിരുന്നു. എയർ ഇന്ത്യക്ക് തികച്ചും ലാഭകരം ആയിരുന്ന പ്രസ്തുത സർവ്വീസുകൾ പൊടുന്നവെ നിർത്തുകയായിരുന്നു. യു.കെയിൽനിന്നും ദൽഹി വിമാനത്താവളത്തിലോ, മറ്റ് ഏതെങ്കിലും ഇന്ത്യൻ അന്താരാഷ്ട്ര ടെർമിനലുകളിലോ എത്തുന്ന യാത്രികരിൽ ആർക്കെങ്കിലും കോവിഡ് പോസിറ്റീവ് ആണെന്ന്, എത്തിച്ചേർന്ന് കഴിഞ്ഞുള്ള പരിശോധനയിൽ തെളിഞ്ഞാൽ, സഹയാത്രികരും ക്വാറന്റൈൻ ചെയ്യേണ്ടി വരുന്നത്, അപ്രതീക്ഷിതമായി യാത്രികർക്കുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഏറെ വലുതാണ്. കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട യാത്രക്കാരന്റെ മൂന്ന് നിര മുന്നോട്ടും മൂന്ന് നിര പിന്നോട്ടും യാത്ര ചെയ്യുന്ന സഹ യാത്രക്കാരാണ് ഈ വിധം ക്വാറന്റൈനിൽ പോകേണ്ടി വരുന്നത്. അപ്രതീക്ഷിതമായി രണ്ടാഴ്ചകൾ അധികമായി നഷ്ടപ്പെടുന്നതിനൊപ്പം കുറഞ്ഞത് അരലക്ഷം രൂപയോളമാണ് ഇതിനായി മാത്രം ഓരോ പ്രവാസിയും നൽകേണ്ടി വരുന്നത്.
ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾക്കൊപ്പം, തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും കൂടി സർവീസുകൾ ആരംഭിക്കുന്നകാര്യം സജീവമായി പരിഗണിക്കപ്പെടണം. കഴിഞ്ഞ വർഷം മെയ് 19 ന് ആയിരുന്നു വന്ദേഭാരത് മിഷന്റെ ആദ്യ വിമാനം ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് പറന്നത്.