ദുബായ്- റോഡില്‍ തൊഴിലാളികള്‍ക്കു മുന്നില്‍ വ്യാജ യൂറോ നോട്ടുകള്‍ വിതറുകയും അതിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത യൂറോപ്പുകാരനായ വ്യാപാരിക്ക് ദുബായില്‍ ജയില്‍ ശിക്ഷയും രണ്ട് ലക്ഷം ദിർഹം പിഴയും.
2019 ല്‍ അല്‍ഖൂസ് വ്യവസായ മേഖലയിലായിരുന്നു സംഭവം. 500 യൂറോ നോട്ടുകളുടെ വ്യാജനാണ് കാറില്‍ സഞ്ചരിച്ച് ഇയാള്‍ പറത്തിയത്.
തൊഴിലാളികളെ കണ്ടപ്പോള്‍ അവര്‍ക്കു നേരെ യൂറോ എറിഞ്ഞശേഷം നോട്ടുകള്‍ എടുക്കാന്‍ തിരക്കു കൂട്ടുന്നത് കണ്ട് ആസ്വദിക്കുകയമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്സിനെ കിട്ടാനായി പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. താന്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് ബോധ്യപ്പെടുത്താനാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
ഒരു ഏഷ്യക്കാരന് ആയിരം ദിർഹം നല്‍കിയാണ് വ്യാജ യൂറോകള്‍ വാങ്ങിയതെന്നും ഇതുപോലെ 7,40,000 വ്യാജ യു.എസ് ഡോളർ വാങ്ങിയതായും ഇയാള്‍ സമ്മതിച്ചിരുന്നു. വേഷംമാറിയെത്തിയ പോലീസ് ഉദ്യോഗസ്ഥർ പിടികൂടിയ ഏഷ്യക്കാരന്‍ ഇപ്പോള്‍ ജയിലിലാണ്.