Sorry, you need to enable JavaScript to visit this website.

നിയമ ലംഘനം നടത്തുന്ന  വാഹനങ്ങൾക്ക് 'വീട്ടുതടങ്കൽ'

ഷാർജ- നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾക്ക് ഷാർജയിൽ 'വീട്ടുതടങ്കൽ'. ഗുരുതര നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾക്കാണ് സ്വന്തം വീട്ടിലെ പാർക്കിങിൽ തടങ്കൽ നൽകുക. ജിപിഎസ് സംവിധാനം വഴി പോലീസുമായി ബന്ധിപ്പിച്ചായിരിക്കും വാഹനം കണ്ടുകെട്ടുക.
ചുവപ്പ് സിഗ്‌നൽ മറികടക്കുന്നത് ഉൾപ്പെടെ ഗുരുതരമായ നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കാണ് പുതിയ ശിക്ഷാ നിയമം. നേരത്തെ പിഴയ്‌ക്കൊപ്പം നിശ്ചിത ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയാണ് പതിവ്. 
പുതിയ നിയമം അനുസരിച്ച് കസ്റ്റഡിയിലെടുക്കുന്ന വാഹനത്തിൽ പ്രത്യേക ട്രാക്കർ ഘടിപ്പിച്ച് വ്യക്തിയുടെ ഉടമസ്ഥതയിൽ തന്നെ സൂക്ഷിക്കും. അത്യാഹിത ഘട്ടങ്ങളിൽ ഒഴികെ വാഹനം 50 മീറ്ററിനപ്പുറത്തേക്ക് നീക്കിയാൽ നിയമ ലംഘനമായി കണക്കാക്കും. ട്രാക്കർ ഇളക്കാൻ ശ്രമിച്ചാലും പിടിവീഴും.
ജിപിഎസ് സംവിധാനം ഉപയോഗിച്ച് വാഹന നീക്കം പോലീസ് 24 മണിക്കൂറും നിരീക്ഷിക്കും. നിയമ ലംഘനത്തിന്റെ തോതനുസരിച്ചാണ് ശിക്ഷാ കാലാവധി തീരുമാനിക്കുക. കാലാവധിക്ക് മുൻപ് വാഹനം പുറത്തിറക്കിയാൽ ശിക്ഷ ഇരട്ടിയാകും.
 മൂന്നാമതും നിയമം ലംഘിച്ചാൽ നമ്പർ പ്ലേറ്റ് എടുത്തുമാറ്റുമെന്ന് ഗതാഗത വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലഫ്റ്റന്‌റപഖറ സൗദ് അൽ ഷെയ്ബ പറഞ്ഞു. ഈ മാസം ഇതുവരെ 155 വാഹനങ്ങൾ കണ്ടുകെട്ടിയതായും അദ്ദേഹം അറിയിച്ചു. 
റോഡപകടങ്ങളും നിയമ ലംഘനവും കുറയ്ക്കുന്നതിന്റെ ഭാഗമായി ഒരേസമയം ഒന്നിലേറെ നിയമ ലംഘനം പകർത്താവുന്ന ക്യാമറകൾ ഷാർജയിൽ വ്യാപകമാവുകയാണ്.അനുവദനീയമല്ലാത്ത റോഡുകളിലും സമയങ്ങളിലും ട്രക്കുകൾ കടന്നുപോയാൽ പോലീസിൽ വിവരമെത്തും. അടിയന്തര സാഹചര്യങ്ങളിൽ മുൻകൂട്ടി അനുമതി വാങ്ങി ട്രക്കുകൾക്ക് പോകാം. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴയിൽ ഏർപ്പെടുത്തിയ 50 ശതമാനം ഇളവ് ഡിസംബർ 31 വരെ തുടരുമെന്നും പോലീസ് അറിയിച്ചു.

Latest News