അംബാനിയെ ഭീഷണിപ്പെടുത്തിയത് ജെയ്‌ശെ ഹിന്ദ് എന്ന് സന്ദേശം

മുംബൈ- വ്യവസായ ഭീമന്‍ മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ സ്‌ഫോടക വസ്തുക്കളും ഭീഷണിസന്ദേശവും കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്‌ഷെ അല്‍ ഹിന്ദ്. ടെലഗ്രാം ആപ്പ് വഴിയാണ് സംഘടന  ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്നാല്‍ ആരാണ് ഈ സംഘടനക്ക് പിന്നിലെന്ന് വ്യക്തമല്ല.
തീവ്രവാദ ബന്ധം തള്ളിക്കളഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുംബൈ പോലീസ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തുള്ള സന്ദേശം വരുന്നത്. 'അംബാനിയുടെ വീടിനടുത്ത് വാഹനം കൊണ്ടിട്ട ഞങ്ങളുടെ സഹോദരന്‍ സുരക്ഷിതമായ വീട്ടിലെത്തി. ഇത് ഒരു ട്രെയിലര്‍ മാത്രമായിരുന്നു, വലിയത് ഇനി വരാനിരിക്കുന്നു' എന്ന ഭീഷണി സന്ദേശമാണ് ഇവര്‍ പുറത്ത് വിട്ടത്.
ടെലിഗ്രാം ആപ്പിലെ സന്ദേശത്തില്‍ ജെയ്‌ശെ അല്‍ ഹിന്ദ് ബിറ്റ്‌കോയിന്‍ വഴി പണം ആവശ്യപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഞങ്ങളെ തടയുക എന്ന വെല്ലുവിളിയും അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ ഉയര്‍ത്തിയിട്ടുണ്ട്.
ഇപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെങ്കില്‍ അടുത്ത തവണ വാഹനം നിങ്ങളുടെ കുട്ടികളുടെ കാറിലേക്കായിരിക്കും പാഞ്ഞു കയറുകയെന്നും സന്ദേശത്തില്‍ പറയുന്നു, ഞങ്ങള്‍ നേരത്തെ നിങ്ങളോട് പറഞ്ഞ പണം ബിറ്റ്‌കോയിനായി കൈമാറണമെന്നും മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും അഭിസംബോധന ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

 

Latest News