ഗുവാഹത്തി- അസമിൽ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബി.പി.എഫ്) ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു. ബി.ജെ.പിയുമായി സൗഹൃദമോ സഖ്യമോ നിലനിർത്തില്ലെന്നും വരാനിരിക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.പി.എഫ് മഹാജന്തിനോട് കൈകോർത്ത് പ്രവർത്തിക്കുമെന്നും ബി.പി.എഫ് നേതാവ് ഹഗ്രാമ മൊഹിലാരി വ്യക്തമാക്കി.
2005 ൽ അസമിൽ രൂപീകരിച്ച കൊക്രാജർ ആസ്ഥാനമായുള്ള കക്ഷിയാണ് ബി.പി.എഫ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 126 സീറ്റുകളിൽ 12 എണ്ണത്തിൽ വിജയിച്ച പാർട്ടി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്നു. അതിനുമുമ്പ് ബി.പി.എഫ് കോൺഗ്രസുമായി രണ്ടുതവണ സഖ്യമുണ്ടാക്കിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് ബി.പി.എഫുമായി സഖ്യമുണ്ടാകില്ലെന്ന് അസം ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കിയിരുന്നു. 126 അംഗങ്ങളുള്ള അസം നിയമസഭയിൽ 60 എംഎൽഎമാരുള്ള ബിജെപി നിലവിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ്.