മക്ക- വിദേശരാജ്യങ്ങളിൽനിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ നിയമം പ്രവാസികളോടുള്ള അനീതിയും, കടുത്ത വിവേചനവുമാണെന്ന് മക്ക ഇന്ത്യൻ അസോസിയേഷൻ (മിയ) പ്രസ്താവനയിൽ പറഞ്ഞു. മക്കയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയാണ് മിയ.
കോവിഡിന്റെ വ്യാപനം വളരെ കുറവുള്ള ഗൾഫ് രാജ്യങ്ങളിൽനിന്നും 72 മണിക്കൂറിനകം കോവിഡ് ടെസ്റ്റ് നടത്തിയ റിപ്പോർട്ടുമായി നാട്ടിലെത്തുന്നവർക്ക് എയർപോർട്ടിൽ 1800 രൂപയോളം ഈടാക്കി വീണ്ടും ടെസ്റ്റ് നടത്തണമെന്ന് പറയുന്നത് തികച്ചും അന്യായമാണ്. ഈ നിയമം ഉടനടി പിൻവലിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ നേതാക്കൾ ആവശ്യപ്പെട്ടു. അല്ലെങ്കിൽ എയർപോർട്ടുകളിൽ വെച്ചുള്ള കോവിഡ് ടെസ്റ്റുകൾ സൗജന്യ നിരക്കിൽ ചെയ്തുകൊടുക്കാൻ കേന്ദ്ര സർക്കാർ തയാറാവണം.
എല്ലാ പ്രായക്കാർക്കും, വാക്സിൻ എടുത്തവർക്കും ടെസ്റ്റ് നിർബന്ധമാക്കിയതിനാൽ കുട്ടികളുൾപ്പടെ നിരവധി കുടുംബങ്ങൾ യാത്ര ചെയ്യാൻ കഴിയാതെ എയർപോർട്ടുകളിൽനിന്നും മടങ്ങുന്ന സ്ഥിതിവിശേഷമാണുള്ളത്.
പുതിയ നിബന്ധനകൾ കേന്ദ്ര സർക്കാർ പിൻവലിക്കാത്ത പക്ഷം കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികളുടെ ടെസ്റ്റുകൾ സൗജന്യമായി ചെയ്തുകൊടുക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മക്ക ഇന്ത്യൻ അസോസിയേഷൻ ആവശ്യപ്പെട്ടു.