അൽഖോബാർ - തൊഴിൽ പരമായ അനിശ്ചിതത്വം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ യാത്ര ചെയ്യണമെങ്കിൽ സ്വന്തം ചെലവിൽ ടെസ്റ്റുകൾ നടത്തണമെന്ന ആവശ്യം പ്രവാസി യാത്രക്കാർക്ക് ഇരുട്ടടിയാണെന്നും, പ്രവാസികൾക്ക് മാത്രം ഇത്തരം നിബന്ധനകൾ അടിച്ചേൽപിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രവാസി സാംസ്‌കാരിക വേദി അൽഖോബാർ മേഖലാ കമ്മിറ്റി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
നാട്ടിലേക്ക് പുറപ്പെടുന്നതിനു മുമ്പും, എയർപോർട്ടിൽ എത്തിയാലും, ഏഴു ദിവസം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് എന്നതാണ് പുതിയ അറിയിപ്പ്. പത്തു വയസ്സിനു മുകളിൽ ഉള്ള കുട്ടികൾക്കും ടെസ്റ്റ് നിർബന്ധമാണ്. കുടുംബമൊത്ത് പോകുന്നവർക്ക് ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും മടങ്ങി വരുന്ന പ്രവാസികളെ സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യന്ത്രി ഈ വിഷയത്തിൽ മൗനം വെടിയണമെന്നും യോഗം ആവശ്യപ്പെട്ടു. യാത്രാ നിരോധനം കാരണം ദുബായിൽ കുടുങ്ങിയ ആയിരങ്ങൾക്ക് വേണ്ടി സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാവണമെന്നും യോഗം ശക്തമായി ആവശ്യപ്പെട്ടു.
അടുത്ത രണ്ടു വർഷ കാലയളവിലേക്ക് അൽഖോബാർ മേഖലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി പർവേസ് മുഹമ്മദ് (പ്രസിഡന്റ്), സുഹൈൽ കാപ്പൻ (ജനറൽ സെക്രട്ടറി), ഷജീർ തൂണേരി (ട്രഷറർ), അശ്വതി ശങ്കർ (ജോയിന്റ് ട്രഷറർ), അഡ്വ. നവീൻ കുമാർ (ജനസേവനം, നോർക്ക) കെ.എം. സാബിഖ്, നജ്മുസ്സമാൻ, ജുബൈരിയ ഹംസ (വൈസ് പ്രസിഡന്റുമാർ), ഇല്യാസ് ചേളന്നൂർ, സിയാദ് മുഹമ്മദ്, അനീസ സിയാദ് (സെക്രട്ടറിമാർ) എന്നിവരെയും 22 അംഗ മേഖലാ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം, സുനില സലിം എന്നിവർ വരണാധികാരികളായിരുന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എം.കെ. ഷാജഹാൻ സംസാരിച്ചു. അൻവർ സലിം റിപ്പോർട്ട് അവതരിപ്പിച്ചു. സിറാജ് തലശ്ശേരി അധ്യക്ഷത വഹിച്ചു.