ദുബായ്- ലോകമെമ്പാടും കോവിഡ് വാക്‌സിൻ എത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച് യു.എ.ഇ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയർലൈൻസ്. ദുബായ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കോവിഡ് വാക്‌സിൻ ബോക്‌സുകൾ എത്തിക്കുന്നതിലാണ് എമിറേറ്റ്‌സ് ശ്രദ്ധേയമായ ദൗത്യം നിർവഹിക്കുന്നത്. ലോകത്താകെ വാക്‌സിൻ എത്തിക്കുന്നതിൽ മിഡിൽ ഈസ്റ്റിൽ വലിയ പങ്കാളിത്തം വഹിക്കുന്നത് എമിറേറ്റ്‌സ് മാത്രമാണ്. എമിറേറ്റ്‌സിന്റെ സ്‌കൈ കാർഗോ യൂനിസെഫുമായി ഇതുസംബന്ധമായ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. കോവിഡ് വാക്‌സിനൊപ്പം രോഗപ്രതിരോധത്തിന് അനിവാര്യമായ അടിയന്തര മരുന്നുകളും ലോകമൊട്ടാകെ വിതരണം ചെയ്യുന്നതിൽ എമിറേറ്റ്‌സ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
മിഡിൽ ഈസ്റ്റ് മേഖലയിൽ വാക്‌സിൻ വിതരണത്തിൽ നിർണായക ഉത്തരവാദിത്തം നിർവഹിക്കുന്ന യു.എ.ഇ രോഗപ്രതിരോധ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്. ലോകത്ത് വാക്‌സിൻ അതിവേഗം നൽകുന്ന രാജ്യങ്ങളിൽ ഇസ്രായിൽ കഴിഞ്ഞാൽ രണ്ടാം സ്ഥാനം യു.എ.ഇക്കാണ്. 60 ശതമാനം വയോധികർക്കും ഇതിനകം യു.എ.ഇ വാക്‌സിൻ ലഭ്യമാക്കി. ലാറ്റിനമേരിക്ക, ദക്ഷിണാഫ്രിക്ക, ഈജിപ്ത് തുങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്നും മറ്റും കോവിഡ് വാക്‌സിൻ എത്തിക്കുന്നതിൽ എമിറേറ്റ്‌സ് എയർലൈൻസ് മുൻപന്തിയിലാണ്. ഇതിനകം ദശലക്ഷക്കണക്കിന് ഡോസ് പ്രതിരോധ മരുന്ന് ലോക രാജ്യങ്ങളിൽ എമിറേറ്റ്‌സ് വിമാനം വഴി എത്തിക്കഴിഞ്ഞു. 15,000 സ്‌ക്വയർ മീറ്റർ ശീതീകരിച്ച സ്റ്റോറേജ് സൗകര്യമൊരുക്കിയാണ് വാക്‌സിൻ വിതരണത്തിനായി കൊണ്ടുപോകുന്നത്. താപനില കൂടിയാൽ വാക്‌സിൻ ഫലപ്രദമല്ലാതാകും എന്നതുകൊണ്ടാണ് ഈ കരുതൽ.