കല്‍പറ്റ-പെട്രോളിലും ഡീസലിലും എഥനോള്‍ കലര്‍ത്തിലും ഓയില്‍ കമ്പനികള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു. 10 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളും ഡീസലുമാണ് ഓയില്‍ കമ്പനികള്‍ ബങ്കുകളില്‍ വിതരണത്തിനു എത്തിക്കുന്നത്.
പ്രചാരണം നടത്താതെ ഫെബ്രുവരി ഒന്നുമുതലാണ് ഓയില്‍ കമ്പനികള്‍ എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍/ഡീസല്‍ വില്‍പന ആരംഭിച്ചത്. ബങ്കുകളില്‍നിന്നു വാങ്ങുന്ന ഒരു ലിറ്റര്‍ പെട്രോള്‍/ഡീസലില്‍ 100 മില്ലി ഗ്രാം എഥനോള്‍ ആണെന്നു ഉപഭോക്താക്കള്‍ അറിയുന്നില്ല.
ക്രൂഡ് ഓയില്‍ വിലക്കയറ്റത്തിന്റെ മറവില്‍ പെട്രോള്‍/ഡീസല്‍ വില അനുദിനം കൂട്ടുന്ന ഓയില്‍ കമ്പനികള്‍ എഥനോള്‍ ചേര്‍ന്ന ഇന്ധനത്തിന്റെ വില കുറയ്ക്കാനും തയാറാകുന്നില്ല. കലര്‍ത്തിയ എഥനോളിനും ഫലത്തില്‍ തുല്യ അളവിലുള്ള പട്രോള്‍/ഡീസല്‍ വിലയാണ് ഉപഭോക്താക്കളില്‍നിന്നു ഈടാക്കുന്നത്.
പട്രോളിനെയും ഡീസലിനെയും അപേക്ഷിച്ചു കുറഞ്ഞ വിലയില്‍ ലഭിക്കുന്നതാണ് ഈഥൈല്‍ ആല്‍ക്കഹോള്‍ എന്നും അറിയപ്പെടുന്ന എഥനോള്‍. കരിമ്പിന്‍ചണ്ടിയില്‍നിന്നു ഉത്പാദിപ്പിക്കുന്നതാണ് ഈ ദ്രാവകം. നിശ്ചിത അളവില്‍ വെള്ളം ചേര്‍ത്താല്‍ എഥനോള്‍ ചാരായമാകും. മദ്യനിര്‍മാണത്തിനു പുറമേ തെര്‍മോമീറ്ററുകളിലും ഈഥൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഓയില്‍ കമ്പനികള്‍ എഥനോള്‍ കലര്‍ത്തിയ പെട്രോളും ഡീസലും വിതരണം ചെയ്യുന്നത്. എഥനോള്‍ ചേര്‍ത്ത പെട്രോള്‍/ഡീസല്‍ വില്‍പന അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും കരിമ്പു കര്‍ഷകര്‍ക്കു സാമ്പത്തികനേട്ടത്തിനും സഹായകമാകുമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
10 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളും ഡീസലുമാണ് ബങ്കുകളില്‍ വിതരണത്തിനു എത്തിക്കുന്നതെന്നു ഓയില്‍ കമ്പനികള്‍ പരസ്യപ്പെടുത്താത്തതു അനുചിതമാണെന്നു പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ ഭാരവാഹികളായ അബു പള്ളിയാല്‍, കെ.എം.ഇബ്രാഹിം, വി.എസ്. ജയാനന്ദന്‍, അഹമ്മദുകുട്ടി ബ്രാന്‍, പി.സി.മൊയ്‌നുദ്ദീന്‍ എന്നിവര്‍ പറഞ്ഞു.
എഥനോള്‍ കലര്‍ത്തിയ പെട്രോളും ഡീസലും ഇപ്പോഴുള്ളതിനേക്കാള്‍ ലിറ്ററിനു 10 രൂപ വിലക്കുറവില്‍ പെട്രോളിയം കമ്പനികള്‍ക്കു വില്‍ക്കാവുന്നതാണെന്നു അവര്‍ അഭിപ്രായപ്പെട്ടു.
ലണ്ടനില്‍നിന്ന് വീണ്ടും ഇരുട്ടടി വാർത്ത; വിമാനയാത്രാ നിരോധം മേയ് പകുതിവരെ നീളും
ഓണ്‍ലൈന്‍ ഫുഡിനൊപ്പം ഒരു കുപ്പി മൂത്രവും; ക്ഷമ ചോദിക്കാന്‍ വാക്കുകള്‍ കിട്ടാതെ കമ്പനി