ഭീകരാക്രമണം നടത്താന്‍ ഖത്തര്‍ ആഫ്രിക്കക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചു

റിയാദ് - റിയാദിലും യു.എ.ഇ തലസ്ഥാനമായ അബുദാബിയിലും ഭീകരാക്രമണങ്ങള്‍ക്ക് ഖത്തര്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. രണ്ടു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കൂലിപ്പട്ടാളക്കാരെ ഉപയോഗിച്ച് റിയാദിലും അബുദാബിയിലും ഭീകരാക്രമണങ്ങള്‍ നടത്തുന്നതായിരുന്നു പദ്ധതി.
ലണ്ടനില്‍ വിപ്രവാസ ജീവിതം നയിക്കുന്ന സൗദി വിമതന്‍ സഅദ് അല്‍ഫഖീഹുമായി നേരിട്ട് ഏകോപനം നടത്തിയാണ് ഭീകരാക്രമണ പദ്ധതികള്‍ ഖത്തര്‍ അധികൃതര്‍ ആസൂത്രണം ചെയ്തത്. ഇതിന് ഏഴര കോടി ഖത്തര്‍ റിയാല്‍ ഖത്തര്‍ നീക്കിവെച്ചു.
ഖത്തറുമായി ബന്ധമുള്ള വ്യക്തികളെയും സംഘടനകളെയും ഉള്‍പ്പെടുത്തിയ മൂന്നാമത്തെ ഭീകര പട്ടിക സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും പുറത്തിറക്കി 24 മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പാണ് സൗദിയിലും യു.എ.ഇയിലും ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനുള്ള ഖത്തര്‍ പദ്ധതികളെ കുറിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
സൗദിയിലും യു.എ.ഇയിലും ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് കെനിയയില്‍ നിന്നും സോമാലിയയില്‍ നിന്നുമുള്ള കൂലിപ്പടയാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് ഖത്തര്‍ ശ്രമിച്ചത്. കഴിഞ്ഞ ബുധനാഴ്ച സൗദി അറേബ്യയും സഖ്യരാജ്യങ്ങളും സംയുക്തമായി പുറത്തുവിട്ട ഭീകര പട്ടികയില്‍ സോമാലി ഭീകരന്‍ മുഹമ്മദ് അതമിനെ ഉള്‍പ്പെടുത്തിയിരുന്നു. സോമാലിയയിലെ ഭീകര സംഘടനയായ അല്‍ശബാബിലെ രണ്ടാമത്തെ നേതാവാണ് മുഹമ്മദ് അതം. ഖത്തറുമായി ബന്ധമുള്ള ഭീകരരുടെ കൂട്ടത്തില്‍ മുഹമ്മദ് അതമിനെ നാലു രാജ്യങ്ങളും ഉള്‍പ്പെടുത്തിയത് സൗദിയിലും യു.എ.ഇയിലും ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനുള്ള ഖത്തര്‍ പിന്തുണയോടെയുള്ള പദ്ധതിയാണ് വ്യക്തമാക്കുന്നത്. സൗദിയിലും യു.എ.ഇയിലും ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് സോമാലിയയില്‍ നിന്നും കെനിയയില്‍ നിന്നും കൂലിപ്പടയാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മുഹമ്മദ് അതമിനെ ചുമതലപ്പെടുത്തിയിരുന്നു എന്നാണ് വിവരം. സൗദിയിലും ചില മേഖലാ രാജ്യങ്ങളിലും ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതായി അമേരിക്ക കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖത്തര്‍ ഭീകരാക്രമണ പദ്ധതിയാണ് അമേരിക്ക സൂചിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്.

 

 

Latest News