ഇര കൂറുമാറിയിട്ടും പ്രോസിക്യൂഷന്‍ ജയിച്ചു; പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കഠിനതടവ്

പത്തനംതിട്ട- ഇരയായ യുവതി കൂറുമാറിയിട്ടും ബലാത്സംഗ കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു. 2009 ല്‍  
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് കന്യാകുമാരി ജില്ലക്കാരനായ രാജനെ (39) ശിക്ഷിച്ചത്. ഇര കൂറുമാറിയിട്ടും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്
പത്തനംതിട്ട അഡീഷനല്‍ ഒന്നാം നമ്പര്‍ സെഷന്‍സ് ജഡ്ജി സാനു എസ്. പണിക്കര്‍ വിധിപറഞ്ഞത്.
 വീടിനുസമീപത്തെ പള്ളിയുടെ പണിക്കുവന്ന രാജന്‍ എന്നയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണി ആക്കിയെന്നായിരുന്നു  പ്രോസിക്യൂഷന്‍ കേസ്. കൂടല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
വിചാരണവേളയില്‍ പെണ്‍കുട്ടി പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയെങ്കിലും പരിശോധിച്ച ഡോക്ടറോട് പറഞ്ഞ മൊഴിയും ഗര്‍ഭഛിദ്രം നടത്തുന്നതിന് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയും ഡി.എന്‍.എ ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകളും നിരത്തി കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.

കോടതിയില്‍ കളവായി മൊഴി പറഞ്ഞ ഇരക്കെതിരെ ക്രിമിനല്‍ നടപടി നിയമപ്രകാരം ശിക്ഷനടപടി സ്വീകരിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു. പ്രായം പരിഗണിച്ചും രണ്ടുവയസ്സുള്ള കുട്ടിയുമൊത്ത് കുടുംബജീവിതം നയിക്കുന്നതിനാലും നടപടി ഒഴിവാക്കുന്നതായി വിധിന്യായത്തില്‍ കോടതി പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.  മനോജ് ഹാജരായി.

 

Tags

Latest News