Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സമയം പണത്തേക്കാൾ അമൂല്യം

വിജയമന്ത്രങ്ങൾ

നമ്മുടെ ജീവിതം വളരെ വേഗത്തിലാണ് കടന്നുപോകുന്നത്. ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമൊക്കെ പൊടുന്നനെ കടന്നുപോകുന്നു. ജീവിതത്തിന്റെ ഓട്ടത്തിനിടയിൽ ഒന്നിനും സമയം കിട്ടുന്നില്ല എന്ന പരിഭവങ്ങളും പരിവേദനങ്ങളുമാണ് എല്ലാ കോണുകളിൽ നിന്നും ഉയരുന്നത്. നിരവധി പേരുടെ കുടുംബ ജീവിതവും പ്രൊഫഷനൽ ജീവിതവും അസ്വസ്ഥ ഭരിതമാകുന്നത് ഈ സമയമില്ലായ്മ കാരണമാണ്. എന്താണ് ഈ പ്രതിസന്ധിക്കൊരു പരിഹാരം എന്നന്വേഷിക്കുമ്പോഴാണ് ക്വാളിറ്റി സമയത്തെക്കുറിച്ച ചിന്ത നമ്മുടെ മനസ്സിലേക്ക് വരിക.
ജീവിതവും സമയവും ലോകത്തെ ഏറ്റവും മികച്ച അധ്യാപകരാണ്. സമയത്തെ നന്നായി പ്രയോജനപ്പെടുത്തുവാൻ ജീവിതം പഠിപ്പിക്കുന്നു. സമയം ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ചും നമ്മെ പഠിപ്പിക്കുന്നു.
തൊഴിലിൽ ക്വാളിറ്റി സമയം ചെലവഴിക്കുമ്പോഴാണ് പ്രവർത്തന മികവ് നേടുകയും പ്രൊഫഷനൽ വിജയം സ്വന്തമാക്കുകയും ചെയ്യാനാവുക. ജോലിയിൽ ശ്രദ്ധിക്കാനും വളർന്നു വികസിക്കാനും ക്വാളിറ്റി സമയം സഹായിക്കും. മാത്രമല്ല, ക്വാളിറ്റി സമയം ചെലവഴിച്ച് ഉത്തരവാദിത്തങ്ങളൊക്കെ ഭംഗിയായി നിർവഹിക്കുമ്പോൾ ലഭിക്കുന്ന തൊഴിൽ സംതൃപ്തിയും അവാച്യമായിരിക്കും.
നിറഞ്ഞ മനസ്സോടെ ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോകാൻ കഴിയുമ്പോൾ ആ സന്തോഷവും സംതൃപ്തിയും വീട്ടിലും പരത്താനും നിലനിർത്താനും കഴിയുമെന്നതാണ് യാഥാർഥ്യം. എന്നാൽ ജോലി സ്ഥലത്ത് ക്വാളിറ്റി സമയം ചെലവഴിക്കാതെയാണ് ഒരാൾ വീട്ടിലേക്ക് തിരിച്ചുപോകുന്നതെങ്കിൽ അവന്റെ ജീവിതം കുറ്റബോധവും അസ്വസ്ഥതകളും നിറഞ്ഞതായിരിക്കും. മനസ്സ് നിറഞ്ഞൊന്നു ചിരിക്കാൻ പോലും കഴിയാതെ അസ്വസ്ഥ ഭരിതരായ മനസ്സുകളും കുടുംബ ജീവിതവും നഷ്ടപ്പെടുത്തുകയാണ് ചെയ്യുക.

ടൈം ഈസ് മണി അഥവാ പണമാണ് സമയം എന്നാണ് സാധാരണ പറയാറുളളത്. എന്നാൽ പണത്തേക്കാളും അമൂല്യമാണ് സമയമെന്നാണ് നാം മനസ്സിലാക്കേണ്ടത് (ടൈം ഈസ് പ്രഷ്യസ് ദേൻ മണി). പണം നഷ്ടപ്പെട്ടാൽ നമുക്ക് വീണ്ടെടുക്കാനായേക്കും. പോരാതെ വന്നാൽ മറ്റു വല്ലവരിൽ നിന്നും വായ്പ വാങ്ങാനും സാധിക്കും. എന്നാൽ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചുകിട്ടാത്തതും തികയാതെ വന്നാൽ മറ്റാരിൽ നിന്നും വായ്പ വാങ്ങാൻ കഴിയാത്തതുമാണെന്ന കാര്യം സമയത്തെ അമൂല്യമാക്കുന്നു. അതിനാൽ സമയത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് ക്വാളിറ്റി സമയം ഉപയോഗിക്കുവാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
സമയത്തിന്റെ മൂല്യം തിരിച്ചറിയുമ്പോൾ വ്യത്യസ്ത കാര്യങ്ങൾ ചെയ്യാൻ നമുക്ക് വേണ്ടത്ര സമയം ലഭിക്കാത്ത സാഹചര്യം ഉണ്ടാവില്ല. ഓരോ കാര്യങ്ങളും ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടോ എന്നതും നമ്മുടെ മുൻഗണനകളിൽ അവക്ക് സ്ഥാനം ഉണ്ടോ എന്നതുമാണ് പ്രധാനം.
വായനയുടെയും കാഴ്ചയുടെയും ലോകം വളരരെയധികം വികസിച്ച കാലത്താണ് നാം ജീവിക്കുന്നത്. മൊബൈലിലും കംപ്യൂട്ടറിലും തോണ്ടിയിരുന്ന് മണിക്കൂറുകൾ നഷ്ടപ്പെടുത്തുന്ന എത്രയോ പേരാണ് നമുക്ക് ചുറ്റും ജീവിക്കുന്നത്. സോഷ്യൽ മീഡിയയുടെ മായിക ലോകത്ത് പലപ്പോഴും സ്വന്തത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ ക്വാളിറ്റി സമയമെന്നത് കേവലം സ്വപ്നമായി മാറാം. ശാസ്ത്ര സാങ്കേതിക വിദ്യയും സാമൂഹ്യ മാധ്യമങ്ങളുമൊന്നും നിരാകരിക്കുകയല്ല, ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഉപയോഗപ്പെടുത്തുമ്പോൾ ഏറെ സൂക്ഷ്മത ആവശ്യമാണെന്ന് മാത്രം. മുമ്പത്തേക്കാൾ കൂടുതൽ സൂക്ഷ്മത നമുക്കും നമ്മുടെ മക്കൾക്കും ഈ സൈബർ ലോകത്ത് ആവശ്യമായി വന്നിരിക്കുന്നു. കംപ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും ലോകത്ത് എപ്പോഴും ഒരു കണ്ണ് എല്ലാവരുടെ മേലും ഉണ്ടായിരിക്കണം. കമ്പികളിലൂടെയും കമ്പിയില്ലാകമ്പികളിലൂടെയും അനേകം ദൃശ്യങ്ങളും വിവരങ്ങളും നമ്മുടെ വീടുകളിലേക്ക് ഒഴുകി വരുന്നു. നമ്മുടെ സംസ്‌കാരത്തിനും പൈതൃകത്തിനും യോജിക്കാത്ത ഒന്നും നാം സ്വീകരിക്കരുത്. ചാനലുകൾക്ക് മാലിന്യം വിസർജിക്കാനുള്ള ഓടയാകരുത് നമ്മുടെ വീട്. ഇലക്ട്രോണിക് മാലിന്യങ്ങളുടെ മലീമസമായ പരിസരങ്ങളല്ല, വിജ്ഞാനത്തിന്റെയും ഭാവനയുടെയും പരിമളമാണ് നമ്മുടെ ജീവിതം മനോഹരമാക്കുക.
തിരക്ക് പിടിച്ച ബിസിനസുകാരനായ അച്ഛന്റെ ഒരു മണിക്കൂർ വിലക്കു ചോദിച്ച കുട്ടിയുടെ കഥ പല വേർഷനുകളായി നാം കേട്ടതാണ്.
വൈകുന്നേരം വീട്ടിലെത്തിയ അച്ഛനോട് മകൻ ചോദിച്ചു, ''അച്ഛാ , ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ''. അച്ഛൻ പറഞ്ഞു, ' ചോദിച്ചോളൂ മകനെ, നിനക്ക് എന്താണ് അറിയേണ്ടത്''. മകൻ ചോദിച്ചു, ' അച്ഛന് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും''. ഇത് കേട്ട അച്ഛന് ദേഷ്യം വന്നു. അദ്ദേഹം മകനോട് പറഞ്ഞു, ''അത് നീ അന്വേഷിക്കെണ്ട കാര്യം അല്ല, നീ എന്തിനാണ് ഇത്തരം കാര്യങ്ങൾ ഒക്കെ അറിയുന്നത്''. മകൻ പറഞ്ഞു , ''എനിക്ക് അറിയണം, പറയു അച്ഛാ, ഒരു മണിക്കൂർ ജോലി ചെയ്താൽ അച്ഛന് എത്ര രൂപ കിട്ടും''. അച്ഛൻ പറഞ്ഞു, ''എനിക്ക് ഒരു മണിക്കൂറിൽ 500 രൂപ കിട്ടും.''

'ഓഹ് ' ആ മകന്റെ തല താഴ്ന്നു. പിന്നീട് അവൻ തല ഉയർത്തി വീണ്ടും അച്ഛനോട് ചോദിച്ചു, 'അച്ഛാ, എനിക്ക് ഒരു 300 രൂപ കടം തരുമോ''. അപ്പോൾ അച്ഛന്റെ ദേഷ്യം വർധിച്ചു. എനിക്ക് തോന്നി നീ ഒരു മണിക്കൂറിൽ എത്ര രൂപ കിട്ടും എന്ന് ചോദിച്ചത്, നിനക്ക് കാഷ് വാങ്ങി വല്ല കളിപ്പാട്ടങ്ങളോ, മറ്റു നിസ്സാര കാര്യങ്ങളോ വാങ്ങി പണം കളയാൻ ആണെന്ന്. പോയി നിന്റെ മുറിയിൽ കിടന്നു ഉറങ്ങൂ, നീ ഇത്ര സ്വാർത്ഥനാകാൻ പാടില്ല, ഞാൻ എല്ലാ ദിവസവും കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് നീ കാണുന്നില്ലേ, ഇത്തരം അനാവശ്യ കാര്യങ്ങൾ ചോദിച്ച് എന്റെ സമയം പാഴാക്കരുത്.
ആ കൊച്ചു കുട്ടി, സങ്കടപ്പെട്ടു തന്റെ മുറിയിൽ ചെന്ന് വാതിലടച്ചു. അവന്റെ അച്ഛൻ ദേഷ്യപ്പെട്ട് അവിടെ ഇരുന്നു കൊണ്ട് ചിന്തിച്ചു, ''ഇങ്ങനെയുള്ള ചോദ്യം ചോദിച്ചു എന്റെ കാശ് കൈക്കലാക്കാൻ അവനു എങ്ങനെ കഴിയുന്നു''.
കുറച്ചു കഴിഞ്ഞപ്പോൾ അച്ഛന്റെ ദേഷ്യമെല്ലാം മാറി ശാന്തമായപ്പോൾ അദ്ദേഹം ചിന്തിച്ചു, ചിലപ്പോൾ എന്തെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടി ആയിരിക്കുമോ മകൻ 300 രൂപ കടം ചോദിച്ചത്, ഈ അടുത്തൊന്നും അവൻ കാശ് ആവശ്യപ്പെട്ടിട്ടില്ല.''. അച്ഛൻ മെല്ലെ മകന്റെ മുറിയുടെ കതകു തുറന്നു അകത്തു കടന്നു 'നീ ഉറങ്ങുകയാണോ മോനേ, അച്ഛൻ ചോദിച്ചു. മകൻ പറഞ്ഞു, അല്ല അച്ഛാ, ഞാൻ ഉണർന്നു കിടക്കുവാണ്.

''ഞാൻ കുറച്ചു ദേഷ്യപ്പെട്ടാണ് മോനോട് പെരുമാറിയത്, ഇതാ നീ ചോദിച്ച 300 രൂപ''.

അപ്പോൾ ആ മകൻ സന്തോഷത്തോടെ എഴുന്നേറ്റു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, ''നന്ദി അച്ഛാ''.
തുടർന്ന് അവൻ തന്റെ തലയിണക്കിടയിൽ നിന്ന് കുറച്ചു ചുരുട്ടി വെച്ചിരുന്ന കാശ് കൂടി എടുത്തു. ഇത് കണ്ടതോടെ അച്ഛൻ വീണ്ടും ദേഷ്യപ്പെട്ടു, പക്ഷേ ആ മകൻ തന്റെ കൈയിൽ ചുരുട്ടി വെച്ചിരുന്ന കാശിന്റെ കൂടെ അച്ഛൻ തന്ന ആ 300 രൂപ കൂടി വെച്ച് എണ്ണി നോക്കി.എന്നിട്ടു അച്ഛനെ നോക്കി.
അപ്പോൾ അച്ഛന് വീണ്ടും ദേഷ്യം വന്നു. ആഹാ , ''നിന്റെ കൈയിൽ വേറെ പണം ഉണ്ടായിരുന്നെല്ലേ, പിന്നെ എന്തിനാണ് എന്റെ കൈയിൽ നിന്ന് പണം വാങ്ങിയത''്.

മകൻ പറഞ്ഞു, ''എന്റെ കൈയിൽ ഉള്ളത് തികയില്ലായിരുന്നു അച്ഛാ, ഇപ്പോൾ തികഞ്ഞു.''

തുടർന്ന് ആ മകൻ പറഞ്ഞു, അച്ഛാ ഇപ്പോൾ എന്റെ കൈയിൽ 500 രൂപ ഉണ്ട്. ഞാൻ ഇത് മുഴുവനും അച്ഛന് തരാം. പകരം അച്ഛന്റെ ഒരു മണിക്കൂർ എനിക്ക് തരുമോ. നാളെ നേരത്തെ വന്നു എന്നോടൊപ്പം ചെലവഴിച്ച് , രാത്രിയിൽ എന്റെ കൂടെ ഭക്ഷണം കഴിക്കുമോ. ഇത് കേട്ട ആ അച്ഛൻ സ്തംഭിച്ചു നിന്നുപോയി , പരുഷ സ്വഭാവിയും ദേഷ്യക്കാരനുമായ ആ അച്ഛന്റെ കണ്ണ് നിറഞ്ഞു. പലരും ജീവിതത്തിൽ കഠിനാധ്വാനം ചെയ്തു പണമുണ്ടാക്കുന്നവർ ആയിരിക്കാം. എന്നാൽ പലപ്പോഴും അവരെ സ്നേഹിക്കുന്നവരോട്, അവരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരോടൊപ്പം ക്വാളിറ്റി സമയം ചെലവഴിക്കാൻ മറന്നു പോകുന്നു.

ഇത് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ്. ബിസിനസിന്റെയും ജോലിത്തിരക്കിന്റെയുമിടയിൽ ബന്ധപ്പെട്ടവർക്ക് ക്വാളിറ്റി സമയം കൊടുക്കാനാവാത്ത എത്ര പേരാണ് നമുക്ക് ചുറ്റും കഴിയുന്നത്. നമ്മുടെ കുട്ടികൾക്കും കുടുംബങ്ങൾക്കുമൊക്കെ നാം നൽകുന്ന ആഡംബരങ്ങളേക്കാളും ജീവിത സൗകര്യങ്ങളേക്കാളും ആവശ്യമുള്ളത് നമ്മുടെ സാന്നിധ്യവും സ്നേഹമസൃണമായ പെരുമാറ്റവുമാണെന്ന കാര്യമാണ് ഇത് അടയാളപ്പെടുത്തുന്നത്. അതിനാൽ കുടുംബത്തിന് മുൻതൂക്കം കൊടുത്തു ജോലി ചെയ്യുക. പണത്തിനു വേണ്ടി ജീവിക്കരുത്, ജീവിക്കാൻ വേണ്ടി പണം ഉണ്ടാക്കുക.

കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് വായിച്ചതോർക്കുന്നു. തിരക്കുപിടിച്ച എഴുത്തിന്റെയും വായനയുടെയും ദിനങ്ങളിൽ മകൾ സാമീപ്യം കൊതിച്ച് അദ്ദേഹത്തിന്റെ മുറിയിലേക്ക് എത്തി നോക്കാറുണ്ടായിരുന്നത്രേ. പക്ഷേ അപ്പോഴൊന്നും മോളെ താലോലിക്കുവാനോ അവളോടൊപ്പം സമയം ചെലവഴിക്കുവാനോ അദ്ദേഹത്തിന് കഴിഞ്ഞി . വളരെ ചെറുപ്രായത്തിലേ ആ മോൾ മരിച്ചു. മോളുടെ മൃതശരീരത്തിലാണത്രേ ആ അച്ഛൻ ആദ്യമായി ചുംബിച്ചത്.
സ്വന്തത്തിലേക്ക് ഉൾവലിയുന്ന കുട്ടികളാണ് മറ്റൊരു ഗുരുതരമായ പ്രതിസന്ധി. തങ്ങളുടെ ആശകളും ആശങ്കകളുമൊന്നും മാതാപിതാക്കളുമായി പങ്കുവെക്കാതെ വെർച്വൽ സൗഹൃദങ്ങളുടെ മായാലോകത്ത് ആനന്ദം കണ്ടെത്തുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്നാണ് സമകാലിക സംഭവ വികാസങ്ങൾ നൽകുന്ന സൂചന.
മുമ്പൊക്കെ സ്‌കൂളിൽ നിന്നും വന്നാൽ ഏറെ കൗതുകത്തോടെ അന്ന് നടന്ന ഓരോ കാര്യങ്ങളും പങ്കുവെക്കാറുണ്ടായിരുന്ന കുട്ടികൾ ഇപ്പോൾ ഏറെക്കുറെ നിശ്ശബ്ദമാവുകയും ഇന്റർനെറ്റിന്റെ പിടിയിലമരുകയും ചെയ്യുന്നു. വീടകങ്ങളിലെ പൊട്ടത്തരങ്ങളും പൊട്ടിച്ചിരികളുമൊക്കെ ക്രമേണ നഷ്ടപ്പെട്ട് മുതിർന്നവരും കുട്ടികളുമൊക്കെ മൊബൈലിൽ തോണ്ടി സമയം കഴിക്കുന്ന അത്യന്തം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്.
കുട്ടികൾ വീടിന്റെ അലങ്കാരമാണ്. അവരുടെ കിന്നാരം കേൾക്കാൻ, അവരുടെ കൊച്ചുവർത്തമാനങ്ങൾ ആസ്വദിക്കുവാൻ, വീടകങ്ങളെ സജീവമാക്കാനുമൊക്കെ രക്ഷിതാക്കൾ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഓൺ ലൈൻ ക്ളാസുകളും ഇന്റർനെറ്റിന്റെ കമനീയതയുമൊക്കെ എല്ലാ സ്വപ്നങ്ങളെയും തകർത്താണ് നമ്മെ പരാജയപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് ക്വാളിറ്റി സമയമാണ് വിജയം സമ്മാനിക്കുക എന്ന ആശയത്തിന്റെ പ്രസക്തിയേറുന്നത്.

-- 

Latest News