സി.പി.ഐ സാധ്യതാ ലിസ്റ്റില്‍ ഇവര്‍, മന്ത്രിമാരില്‍ ഇ. ചന്ദ്രശേഖരന്‍ മാത്രം

തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബുവിനെ മത്സരിപ്പിക്കാനൊരുങ്ങുന്നു. മുല്ലക്കര രത്നാകരന് പകരം പ്രകാശ് ബാബുവിനെ ചടയമംഗലത്ത് മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. രണ്ടുതവണ എന്ന നിബന്ധനയില്‍ ഇളവു നല്‍കി നിലവിലെ മന്ത്രിമാരില്‍ ഇ.ചന്ദ്രശേഖരന്‍ മാത്രമെ മത്സരിക്കാന്‍ സാധ്യതയുള്ളു. മന്ത്രിമാരായ വി എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, കെ. രാജു എന്നിവര്‍ മാറിനില്‍ക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയും ചീഫ് വിപ്പ് കെ. രാജനും വീണ്ടും മത്സരരംഗത്തുണ്ടാകും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ലമെന്ററിതലത്തിലേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പന്ന്യന്‍ രവീന്ദ്രന്‍, സത്യന്‍ മൊകേരി, സി.എന്‍.ചന്ദ്രന്‍ എന്നിവരാണ് സംസ്ഥാന നേതൃനിരയിലെ മറ്റുപ്രധാനികള്‍.
ഇ. ചന്ദ്രശേഖരന്‍ മാറിനില്‍ക്കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഒരുതവണകൂടി അവസരം നല്‍കാനാണ് പാര്‍ട്ടിയിലെ പൊതുവികാരം. പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ അടുത്ത ആളാണ് ചന്ദ്രശേഖരന്‍. സുനില്‍കുമാറിനുപകരം തൃശൂരില്‍ കൗണ്‍സിലറായ സാറാമ്മ റോബ്‌സണെ പരിഗണിക്കുന്നുണ്ട്. തിലോത്തമനുപകരം ചേര്‍ത്തലയില്‍ സിനിമാനടന്‍ ജയന്‍ ചേര്‍ത്തലക്ക് അവസരം നല്‍കിയേക്കും. സി. ദിവാകരന്‍, ഇ.എസ്.ബിജിമോള്‍, ചിറ്റയം ഗോപകുമാര്‍, ഇ.കെ.വിജയന്‍ എന്നിവരും മത്സരരംഗത്തുനിന്ന് മാറും. ദിവാകരന് പകരക്കാരനായി സി.പി.ഐ തിരുവനന്തപുരം ജില്ലാസെക്രട്ടറി ജി.ആര്‍.അനില്‍ നെടുമങ്ങാട് മത്സരിക്കും. യുവാക്കളെ പരിഗണിച്ചാല്‍ നാദാപുരത്ത് അഡ്വ. പി.ഗവാസിനാണ് സാധ്യത.
പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ എം.എല്‍.എമാരുള്ള കൊല്ലത്ത് അഞ്ചു സീറ്റിലാണ് സി.പി.ഐ. മത്സരിക്കുന്നത്. നേരത്തേ ആറു സീറ്റുണ്ടായിരുന്നു. പത്തനാപുരം സി.പി.എം ഏറ്റെടുത്തതാണ്. സി.എംപിക്ക് നല്‍കിയ ചവറ സീറ്റും ഇപ്പോള്‍ സി.പി.എമ്മിന്റെ കൈവശമാണ്. ചവറ, കുന്നത്തൂര്‍, ഇരവിപുരം എന്നീ സീറ്റുകളിലേതെങ്കിലുംകൂടി വേണമെന്നതാണ് സി.പിഐയുടെ ആവശ്യം. കുന്നത്തൂര്‍ മണ്ഡലത്തില്‍ ആര്‍.എസ്പി(ലെനിനിസ്റ്റ്)യിലെ കോവൂര്‍ കുഞ്ഞുമോനാണ് നിലവില്‍ എംഎല്‍എ. കുഞ്ഞുമോന്‍ സിപിഐയിലേക്ക് വന്നാല്‍ അത് സി.പി.ഐക്ക് ലഭിക്കും.
കാഞ്ഞിരപ്പള്ളി സീറ്റ് കേരളകോണ്‍ഗ്രസിന് വിട്ടുനല്‍കേണ്ടിവരുമെന്നാണ് സി.പി.ഐ കണക്കുകൂട്ടുന്നത്. അങ്ങനെവന്നാല്‍, പകരം പൂഞ്ഞാര്‍ ആവശ്യപ്പെടും. ഇവിടെ എ.ഐ.എസ്.എഫ്. മുന്‍ സംസ്ഥാന പ്രസിഡന്റും നിലവില്‍ കോട്ടയം ജില്ലാപഞ്ചായത്ത് അംഗവുമായ ശുബേഷ് സുധാകറിനെ പരിഗണിച്ചേക്കും. എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് കബീറിനെ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനിടയുണ്ട്. വൈസ് പ്രസിഡന്റ് ജിസ്‌മോനും മത്സരത്തിനുണ്ടാവും.

 

Latest News