ന്യൂദൽഹി- റേഷൻ കാർഡും ഡ്രൈവിംഗ് ലൈസൻസും ഉൾപ്പടെ സർക്കാരിൽനിന്നു ലഭിക്കേണ്ട വിവിധ സർട്ടിഫിക്കറ്റുകളും സേവനങ്ങളും വീട്ടിലെത്തിച്ചു ദൽഹിയിൽ കെജ്‌രിവാൾ സർക്കാർ.
പുറമേ വിവാഹ സർട്ടിഫിക്കറ്റ്, വിലാസം മാറ്റുന്നത്, ജാതി സർട്ടിഫിക്കറ്റ് മുതലായ സേവനങ്ങളും വീടുകളിൽ എത്തിച്ചു നൽകുമെന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് പുതിയ തീരുമാനം. പദ്ധതി നാലു മാസത്തിനുള്ളിൽ നടപ്പാക്കും.
സ്വകാര്യ ഏജൻസിയുടെ സഹായത്തോടെയാണ് ദൽഹി സർക്കാർ പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ ഏജൻസി വഴി തെരഞ്ഞെടുക്കുന്ന സേവന ദാതാക്കൾ കോൾ സെന്ററുകൾ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുക. സർക്കാർ സേവനങ്ങളും സർട്ടിഫിക്കറ്റുകളും വീട്ടിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കളിൽനിന്ന് നാമമാത്രമായ തുക ഈടാക്കും. എന്നാൽ, ഇതെത്ര രൂപയാണെന്നു നിജപ്പെടുത്തിയിട്ടില്ല.
ഡ്രൈവിംഗ് ലൈസൻസിനായി വീട്ടിലിരുന്ന് അപേക്ഷിക്കാം. അപേക്ഷിക്കുന്നവരുടെ വിവരങ്ങളും ഫീസും വീട്ടിലെത്തി ശേഖരിക്കും. എന്നാൽ, മറ്റു ടെസ്റ്റുകൾക്കായി അപേക്ഷകർ നേരിട്ടു ഹാജരാകണം.
വീട്ടിലെത്തുന്ന സേവനങ്ങൾ
* റേഷൻ കാർഡ് * ഡ്രൈവിംഗ് ലൈസൻസ് * സ്ഥിരതാമസ സർട്ടിഫിക്കറ്റ് * ജാതി സർട്ടിഫിക്കറ്റ് * പുതിയ വാട്ടർ കണക്ഷൻ * വിവാഹ രജിസ്‌ട്രേഷൻ * ഡ്യൂപ്ലിക്കേറ്റ് ആർസി * ആർസി ബുക്കിലെ വിലാസം തിരുത്തൽ * വരുമാന സർട്ടിഫിക്കറ്റ് * വികലാംഗ സർട്ടിഫിക്കറ്റ് * വയോജന സർട്ടിഫിക്കറ്റ് * സീവേജ് കണക്ഷൻ.
ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു നടപടിയെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുന്നു. റേഷൻ കാർഡ് ഉൾപ്പടെ 40 പൊതു സേവനങ്ങൾ ജനങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിച്ചു നൽകും. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ പുതിയ 30 സർക്കാർ സേവനങ്ങൾകൂടി ഇതോട് കൂട്ടിച്ചേർക്കുമെന്നും ദൽഹി മുഖ്യമന്ത്രി വ്യക്തമാക്കി. റേഷൻ കാർഡ് ലഭ്യമാക്കുന്നതിനുള്ള അപേക്ഷകളും മറ്റും സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർ ഇനി ഓരോരുത്തരുടെയും വീടുകളിലെത്തും. പണം അടക്കുന്നത് ഉൾപ്പടെയുള്ള നടപടികളും ആധാർ ബയോമെട്രിക് വിവര ശേഖരണവും വീട്ടുപടിക്കൽ തന്നെ നടക്കും. റേഷൻ കാർഡ് ഉൾപ്പടെയുള്ള പൊതുസേവനങ്ങൾക്കായി ജനങ്ങൾ നീണ്ട വരിനിൽക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണു പുതിയ നടപടിയെന്നു മനീഷ് സിസോദിയ പറഞ്ഞു.
റേഷൻകാർഡും സർട്ടിഫിക്കറ്റുകളും വീടുകളിലെത്തിച്ചു നൽകുന്നതിന്റെ ചെലവ് സർക്കാർ വഹിക്കും. അപേക്ഷകൾ പൂരിപ്പിച്ചും കാത്തുനിന്നും സമയം കളയാതെ ദൽഹിയിലെ ജനങ്ങൾക്ക് ഇനി മറ്റു പ്രയോജനപ്രദമായ കാര്യങ്ങൾക്കായി സമയം ചെലവഴിക്കാമെന്നാണു സിസോദിയ പറഞ്ഞത്.
പദ്ധതി നടപ്പായി കഴിഞ്ഞാൽ ദൽഹിയിൽ സർക്കാർ സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും അപേക്ഷിക്കുന്ന വ്യക്തി നിശ്ചിത കോൾ സെന്ററിലേക്കു വിളിച്ചു വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്താൽ മതി. അതിനു ശേഷം സർക്കാർ നിയോഗിച്ചിരിക്കുന്ന ഏജൻസി ഈ ചുമതല ബന്ധപ്പെട്ട മൊബൈൽ സഹായകിനെ ഏൽപ്പിക്കുന്നു. ഇയാൾ അപേക്ഷകന്റെ വീട്ടിലെത്തി മതിയായ രേഖകളും വിവരങ്ങളും നേരിട്ടു ശേഖരിക്കും. ബയോമെട്രിക് ഡിവൈസ്, ക്യാമറ, എടിഎം സൈ്വപിംഗ് മെഷീൻ തുടങ്ങിയ സൗകര്യങ്ങളോടെയാണ് മൊബൈൽ സഹായക് എത്തുക.