Sorry, you need to enable JavaScript to visit this website.

മകനെ കൊണ്ട് കള്ളം പറയിച്ചത്;നിരപരാധിയെന്ന് മകനെ പീഡിപ്പിച്ച കേസിലെ അമ്മ

തിരുവനന്തപുരം- താൻ നിരപരാധിയാണെന്നും മകനെ കൊണ്ട് കള്ളം പറയിച്ചതാണെന്നും മകനെ പീഡിപ്പിച്ചെന്ന കടയ്ക്കാവൂർ പോക്സോ കേസിൽ പ്രതിസ്ഥാനത്തുള്ള അമ്മ അവകാശപ്പെട്ടു.

സത്യം പുറത്തു വരണമെന്നും കള്ളക്കേസാണ് തനിക്കെതിരെ ചുമത്തിയതെന്നും അവർ വാർത്താ ലേഖകരോട് പറഞ്ഞു. മൊഴി എടുക്കാനെന്ന് പറഞ്ഞാണ് പോലീസ് തന്നെ കൊണ്ടുപോയി അറസ്റ്റ് ചെയ്തത്. 2019 ൽ ഭർത്താവിനെതിരെ പരാതി കൊടുത്തിരുന്നുവെന്നും അതിൽ നടപടിയുണ്ടായില്ലെന്നും അവർ പറഞ്ഞു. ഭർത്താവും രണ്ടാം ഭാര്യയുമാണ് കുടുക്കാന്‍ ശ്രമിക്കുന്നത്. കൗണ്‍സലിംഗിനൊക്കെ പോകുന്ന സ്ത്രീയാണ് രണ്ടാംഭാര്യയെന്നും അവർ പറഞ്ഞു.

സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷ. മകനെ ഭീഷണിപ്പെടുത്തിയാണ് പരാതി കൊടുപ്പിച്ചത്. മകനെ അലർജിക്ക് ആശുപത്രിയിൽ കാണിച്ചിരുന്നു. ആ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. പോലീസ് കണ്ടെത്തിയെന്നു പറയുന്ന മരുന്ന് ഏതാണെന്ന് അറിയില്ല. മകനോട് ഒന്നും പറയാനില്ല. അവനും മാനസിക വിഷമത്തിൽ ആയിരിക്കും. കുട്ടികളെ തിരിച്ചു കിട്ടണം. നിയമ പോരാട്ടം തുടരും- അവർ പറഞ്ഞു. 

കേസിൽ ഹൈക്കോടതിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.  കോടതിയുടെ മേല്‍നോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

ജസ്റ്റിസ് ഷെർസിയുടെ സിംഗിൾ ബ‌ഞ്ചാണ് കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. 13 വയസ്സുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പോക്സോ കേസ് ചുമത്തപ്പെട്ടാണ് ഇവർ ജയിലിലായത്. ഉപാധികളോടെയാണ് അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. അസാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു.

Latest News