Sorry, you need to enable JavaScript to visit this website.

ഫലസ്തീൻ രാഷ്ട്രം നിലവിൽവരാതെ ഇസ്രായിലുമായി കരാറില്ല- സൗദി 

റിയാദ് - കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽവരണമെന്നതാണ് ഇസ്രായിലുമായി സമാധാന കരാർ ഒപ്പുവെക്കാനുള്ള സൗദി അറേബ്യയുടെ ഉപാധിയെന്ന് വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ചില അറബ് രാജ്യങ്ങൾ ഇസ്രായിലുമായി സമാധാന കരറുകൾ ഒപ്പുവെച്ചതിന് പശ്ചിമേഷ്യൻ സമാധാന പ്രക്രിയയിൽ അനുകൂല ഫലമുണ്ടാകണമെന്നാണ് സൗദി അറേബ്യ പ്രത്യാശിക്കുന്നത്. ഇസ്രായിലുമായി സമാധാന കരാർ ഒപ്പുവെക്കാനുള്ള തീരുമാനം ഓരോ രാജ്യത്തിന്റെയും പരമാധികാരവുമായി ബന്ധപ്പെട്ടതാണ്. 
എല്ലാവരും ലക്ഷ്യമിടുന്നതു പോലുള്ള ഒരു ഫലം ഇതിലൂടെയുണ്ടാകണമെന്നാണ് പ്രത്യാശിക്കുന്നത്. സൗദി അറേബ്യയും ഇസ്രായിലും തമ്മിൽ സമാധാന കരാർ  ഒപ്പുവെക്കുന്നത് അറബ് സമാധാന പദ്ധതി പ്രകാരം പശ്ചിമേഷ്യൻ സമാധാനം സാധ്യമാവുകയും കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരികയും ചെയ്യുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 
സൗദി അറേബ്യ എക്കാലവും സമാധാനമാണ് ആഗ്രഹിക്കുന്നത്. നേരത്തെ ഇറാൻ നേതാക്കളുമായി സൗദി അറേബ്യ ചർച്ചകൾ നടത്തുകയും കരാറുകൾ ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാൽ അവ ഇറാൻ പാലിച്ചില്ല. ഇറാൻ ഗവൺമെന്റുമായി നേരിട്ട് നടത്തുന്ന ഏതു ചർച്ചകളും ഫലപ്രദമായി മാറുന്നതിന്, മേഖലയിൽ അസ്ഥിരതയുണ്ടാക്കുകയും മിലീഷ്യകളെയും ഭീകര ഗ്രൂപ്പുകളെയും പിന്തുണക്കുകയും ചെയ്യുന്ന തങ്ങളുടെ സമീപനങ്ങളിൽ ഇറാൻ മാറ്റം വരുത്തണം. ലെബനോനിലും സിറിയയിലും ഇറാഖിലും യെമനിലും അഫ്ഗാനിസ്ഥാനിലും മറ്റു രാജ്യങ്ങളിലും സുരക്ഷാ ഭദ്രതയും സമാധാനവും തകർക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ ഇറാൻ നടത്തുന്നത്. ഈ സമീപനത്തിൽ ഇറാൻ മാറ്റം വരുത്തുന്നതോടെ സൗദി അറേബ്യക്കും ഇറാനുമിടയിൽ ചർച്ചക്കുള്ള ഉചിതമായ സമയമായിരിക്കും അത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇറാനുമായി ചർച്ചക്ക് സൗദി അറേബ്യ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News