Sorry, you need to enable JavaScript to visit this website.

പരാതിക്കാരിയെ 'തള്ള'യെന്ന് വിളിച്ചു; ജോസഫൈൻ വിവാദത്തിൽ

കോട്ടയം - വനിതാ കമ്മീഷനിൽ പരാതി നൽകിയ വൃദ്ധയായ വീട്ടമ്മയെ  'തള്ള'യെന്ന് വിളിച്ചതായി ആരോപണം. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനാണ് വിവാദത്തിലായത്. അതിനു പിന്നാലെ ജോസഫൈന്റെ ശബ്ദ സംഭാഷണം പുറത്തുവരികയും ചെയ്തു. അയൽവാസിയുടെ മർദനത്തിനിരയായ 89 വയസുള്ള പത്തനംതിട്ട റാന്നി കോട്ടാങ്ങൽ സ്വദേശിനി നൽകിയ പരാതിയെക്കുറിച്ചുളള തുടർ അന്വേഷണ ഭാഗമായി ബന്ധു ഉല്ലാസാണ് ജോസഫൈനെ വിളിച്ചത്.
വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ പറഞ്ഞ സ്ഥലത്ത് ഹാജരാകണം. 89 കാരി തള്ളയെ കൊണ്ട് പരാതി നൽകിയ തന്നെ എന്തു പറയണമെന്നും ജോസഫൈൻ ചോദിക്കുന്നു. ഇതിനിടെ വൃദ്ധ മാതാവിന് ഇത്രയും ദൂരം യാത്ര ചെയ്യാനാവില്ലെന്ന് ബന്ധുവായ ഉല്ലാസ് പറയുന്നുണ്ട്. പിന്നെ എന്തിനാണ് പരാതി നൽകിയത് എന്നാണ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ചോദിച്ചത്. സിറ്റിംഗിന് വരണോ വേണ്ടയോ എന്ന് താൻ തീരുമാനിക്കുമെന്നും പറയുന്നു.


കഴിഞ്ഞ 26ന് അയൽവാസിയായ ആദർശ് മദ്യപിച്ചു വീട്ടിൽ കയറി മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് കാര്യമായ നടപടിയെടുത്തില്ലെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ഇതേ പരാതി വനിതാ കമ്മിഷനും നൽകി. ഇതിലാണ് ഈ മാസം 28ന് അടൂർ പറക്കോട്ട് സിറ്റിംഗ് നടത്തുന്നത്. റാന്നിക്ക് സമീപമുള്ള കോട്ടാങ്ങൽ നിന്നും അടൂർ വരെ കിടപ്പ് രോഗിയെ എത്തിക്കാനാകാത്ത സാഹചര്യം ചൂണ്ടിക്കാട്ടാനാണ് ബന്ധുവായ ഉല്ലാസ് ജോസഫൈനെ ഫോണിൽ വിളിച്ചത്. കിടപ്പു രോഗിയാണെന്നു പറഞ്ഞപ്പോഴാണ് എന്തിനാണു പരാതി നൽകിയതെന്നു ജോസഫൈൻ ആരായുന്നത്.


അതേസമയം, സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പറയുന്നു. ഇന്നലെ രാവിലെയാണ് ഉല്ലാസ് ജോസഫൈനോട് ഫോണിൽ വിളിച്ച് പരാതി അറിയിച്ചത്. കഴിഞ്ഞ ജനുവരി 26-ന് നടന്ന അക്രമത്തിൽ പത്തനംതിട്ട പെരുമ്പെട്ടി പോലീസാണ് വയോധികയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. 
അന്ന് സ്റ്റേഷൻ ജാമ്യത്തിൽ പ്രതിയെ പോലീസ് വിട്ടയച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അദ്ദേഹത്തിന്റെ ഓഫീസ് മറുപടി നൽകിയിരുന്നു.

 

Latest News