Sorry, you need to enable JavaScript to visit this website.

പുല്ലഴിയിൽ വൻ വിജയവുമായി കോൺഗ്രസ്;  തൃശൂർ കോർപറേഷൻ പിടിക്കാൻ നീക്കം

തൃശൂർ - കോർപറേഷനിലെ പുല്ലഴി ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി കോൺഗ്രസ്. ഇതോടെ കോർപറേഷനിൽ കോൺഗ്രസിന്റെ അംഗബലം 24 ആയി ഉയർന്നു. 
പുല്ലഴിയിൽ 993 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റും മുൻ കൗൺസിലറുമായ രാമനാഥൻ ജയിച്ചത്. കോൺഗ്രസ് വിമതനായിരുന്ന മുൻ കൗൺസിലറും ബാർ കൗൺസിൽ അംഗവുമായ അഡ്വ. മഠത്തിൽ രാമൻകുട്ടിയെയാണ് എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയിരുന്നത്.


മേയറായ കോൺഗ്രസ് വിമതൻ എം.കെ. വർഗീസ് അടക്കം 25 അംഗങ്ങളുടെ പിന്തുണയാണ് എൽ.ഡി.എഫിനുള്ളത്. പുല്ലഴിയിലെ വിജയത്തോടെ തൃശൂർ കോർപറേഷൻ ഭരണം തങ്ങൾ പിടിക്കുമെന്ന അവകാശവാദമാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. എന്നാൽ താൻ എൽ.ഡി.എഫിന്റെ മേയറായിത്തന്നെ തുടരുമെന്ന് എം.കെ. വർഗീസ് പറഞ്ഞു. 55 അംഗ കൗൺസിലിൽ കേവല ഭൂരിപക്ഷത്തിന് 28 പേരുണ്ടാകണം. എന്നാൽ എൽ.ഡി.എഫിന് 25 അംഗങ്ങളേയുള്ളൂ. ബി.ജെ.പിയുടെ ആറംഗങ്ങളും കോൺഗ്രസിന്റെ 24 അംഗങ്ങളുമടക്കം 30 പേരടങ്ങുന്ന പ്രതിപക്ഷത്തിനാണു ഭൂരിപക്ഷം.


എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അഡ്വ. എം.കെ. മുകുന്ദൻ മരിച്ചതോടെ മാറ്റിവെച്ച തെരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. കോൺഗ്രസ് നേതാവും കോർപറേഷനിലെ പ്രതിപക്ഷ നേതാവുമായിരുന്ന മുകുന്ദനെ സ്ഥാനാർഥിയാക്കിയതുപോലെ ഇത്തവണയും കോൺഗ്രസ് വിമതനെത്തന്നെയാണ് എൽ.ഡി.എഫ് കളത്തിലിറക്കിയത്. എന്നാൽ കോൺഗ്രസ് അതിശക്തമായ പോരാട്ടമാണ് പുല്ലഴിയിൽ കാഴ്ചവെച്ചത്. പാർട്ടിയുടെ എല്ലാ പ്രധാന നേതാക്കളും ഇവിടെ പ്രചാരണത്തിനെത്തി. പുല്ലഴിയിൽ വിജയിച്ചാൽ കോർപറേഷൻ ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് യു.ഡി.എഫ് പ്രചാരണം നടത്തിയത്.
കഴിഞ്ഞ തവണ 177 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് ജയിച്ച മണ്ഡലമാണ് പുല്ലഴി. എൽ.ഡി.എഫിന്റെ രജന വിജു 1,348 വോട്ടു നേടിയാണു ജയിച്ചത്. യു.ഡി.എഫിന്റെ പി.വി. സരോജിനിക്ക് 1,171 വോട്ടും ബി.ജെ.പിയുടെ വസന്തയ്ക്ക് 517 വോട്ടുമായിരുന്നു.

വോട്ട് നില
ആകെ വോട്ട്    4,533
പോൾ ചെയ്തത്        3,733
ഭൂരിപക്ഷം     993
കെ. രാമനാഥൻ 
(കോൺഗ്രസ്)      2,042
മഠത്തിൽ രാമൻകുട്ടി 
(എൽ.ഡി.എഫ് സ്വത.)     1,049
സന്തോഷ് പുല്ലഴി ബി.ജെ.പി    539
ജോഗിഷ് എ ജോൺ 
(ആംആദ്മി പാർട്ടി)     33
ആൻറണി പുല്ലഴി (സ്വത.)     59
ജോഷി തൈക്കാടൻ (സ്വത.)     11

Latest News