കണ്ണൂർ- കണ്ണൂർ ചെറുപഴശ്ശിയിൽ കൊലവിളി പ്രകടനം നടത്തിയ സംഭവത്തിൽ 34 സി.പി.എം പ്രവർത്തകർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മൊയ്തീന്റെ പരാതിയിലാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേരൽ, ഭീഷണിയുയർത്തൽ തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് കേസ്.
സി.പി.എം പ്രാദേശിക നേതാക്കളും പ്രവർത്തകരുമായ കെ.സി.ബാലകൃഷ്ണൻ, സി.പി.നായർ, കെ.ബാബുരാജ്, പി.കെ.ബിജു, ഷാഹിദ് അഹമ്മദ്, കെ.കെ.ഫായിസ്, സി.പി. സിദ്ദിഖ്, കെ.കെ മനാഫ്, കെ.കെ.മുഹമ്മദ്, റബീസ്, രാഹുൽ, അമീർ ജി.പി.,അനീഷ്, കണ്ണൻ എന്നിവർക്കും കണ്ടാലറിയാവുന്ന 20 പേർക്കും എതിരെയാണ് കേസ്.
തെരഞ്ഞെടുപ്പ് ദിവസം ചെറുപഴശ്ശിയിലെ യു.ഡി.എഫ് ബൂത്ത് ഏജന്റും ലീഗ് പ്രവർത്തകനുമായ വി.പി. സുബൈറിനെ ബൂത്തിനകത്തുവെച്ച് ആക്രമിച്ച സി.പി.എം പ്രാദേശിക നേതാവ് കെ.സി.ബാലകൃഷ്ണൻ ഉൾപ്പെടെ 6 സി.പി.എം പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് നൽകിയ സ്വീകരണത്തിലാണ് കോൺഗ്രസ്, ലീഗ് നേതാക്കളെ പേരെടുത്ത് വിളിച്ച് കൊലവിളിയുയർത്തിയത്. കൊല്ലേണ്ടവരെ കൊന്നിട്ടുള്ള പ്രസ്ഥാനമാണിതെന്നും, കയ്യും കാലും വെട്ടി പച്ച പതാകയിൽ പൊതിഞ്ഞ് അയക്കുമെന്നു മൊക്കെയായിരുന്നു മുദ്രാവാക്യം. ഇത് സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം, പ്രകടനത്തെയും സി.പിഎം നേതൃത്വം തള്ളിപ്പറഞ്ഞു. മയ്യിലിൽ കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾ പാർട്ടി നയത്തിന് വിരുദ്ധമാണെന്നും, ഇത് ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നും മയ്യിൽ ഏരിയാ സെക്രട്ടറി ബിജു കണ്ടകൈ പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് പാർട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മനസിലായത് ഈ മുദ്രാവാക്യങ്ങൾ വിളിച്ചു കൊടുത്തത് ആ പ്രദേശത്തുള്ള ആളോ, മയ്യിൽ പഞ്ചായത്തിലുള്ള ആളോ അല്ല. പ്രകടനത്തിന്റെ അവസാനഘട്ടത്തിലാണ് ഇത്തരമൊരു മുദ്രാവാക്യം വിളി ഉയർന്നത്. അതുവരെ യാതൊരു വിധത്തിലുള്ള പ്രകോപനകരമായ മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നില്ല. മുദ്രാവാക്യം വിളിച്ചയാൾക്ക് പാർട്ടിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്നും ബിജു അറിയിച്ചു.