ദുബായ് - യുണൈറ്റഡ് അറബ് എമിറേറ്റിന്റെ വൈസ് പ്രസിഡന്റും രണ്ടാമത് ദുബായ് പ്രധാനമന്ത്രിയുമായിരുന്ന ശൈഖ് റാഷിദ് ബിൻ സഈദ് അൽമക്തൂമിന്റെ പ്രശസ്തമായ ചിത്രം പുനരാവിഷ്‌ക്കരിച്ച് പേരമകനും ദുബായ് കിരിടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം.
ദുബായിയുടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന അൽഫഹീദി കോട്ടയുടെ പുനർനിർമാണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് പീരങ്കിക്ക് മുന്നിൽ നിൽക്കുന്ന പിതാമഹന്റെ ഓർമകളുമായി ശൈഖ് ഹംദാനും ചിത്രമെടുത്തത്.
എമിറേറ്റിന്റെ സാംസ്‌കാരിക കേന്ദ്രമായിരുന്ന അൽഫാഹിദി കോട്ട 1787ലാണ് പണികഴിപ്പിച്ചത്. ദുബായ് ഭരണാധികാരികളുടെ ആസ്ഥാനമായിരുന്നു ഈ കോട്ട. ശൈഖ് റാഷിദ് ഈ കോട്ട പിൽക്കാലത്ത് പുതുക്കിപ്പണിതു. 1971ൽ യു.എ.ഇ രാഷ്ട്രം സ്ഥാപിതമായപ്പോൾ ചരിത്രാവശിഷ്ടങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അൽഫാഹിദി കോട്ട മ്യൂസിയമാക്കി മാറ്റി. 1995ൽ കോട്ടയുടെ മറ്റൊരു സുപ്രധാന ഭാഗവും മ്യൂസിയത്തിന് തുറന്നുകൊടുത്തു. ദുബായ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയ പഴയകാലത്തെ ധാരാളം പുരാവസ്തു ശേഖരവും ഇവിടെയുണ്ട്.