തിരുവനന്തപുരം- സി.എ.ജി വിമർശിച്ചത് കിഫ്ബിയെ അല്ലെന്നും ബജറ്റിന് പുറത്തെ കടമെടുപ്പിനെയാണെന്നും കോൺഗ്രസ് നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ നടന്ന അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു സതീശൻ. തെറ്റിന് മറയിടാൻ ധനമന്ത്രി കളളം പറയുകയാണന്നും മന്ത്രിയുടെ വാദമെല്ലാം പൊളിയുകയാണെന്നും സതീശൻ ആരോപിച്ചു. മസാല ബോണ്ടിനുള്ള ആർ.ബി.ഐ അനുമതിയെ തെറ്റായി വിനിയോഗിക്കുകയാണ് തോമസ് ഐസക്ക് ചെയ്തത്. വിവാദമാകുമെന്ന് അറിഞ്ഞാണ് സി.എ.ജി റിപ്പോർട്ട് ചോർത്തിയതെന്നും സതീശൻ ആരോപിച്ചു. അതേസമയം, സതീശന്റെ ആരോപണങ്ങളെ ഭരണപക്ഷത്ത്നിന്ന് സംസാരിച്ച ജെയിംസ് മാത്യു നിഷേധിച്ചു. അഴിമതി നടത്തിയും സദാചാരമൂല്യങ്ങളെ കാറ്റിൽ പറത്തിയുമാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഭരണം നടത്തിയത്. ദിവസം മൂന്നുനേരവും ഗുളിക കഴിക്കുന്നത് പോലെയാണ് പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തിയത്. ഇപ്പോൾ പ്രതിപക്ഷ നേതാവ് മൂലയിലായെന്നും തോമസ് മാത്യു പറഞ്ഞു.