മസ്‌കത്ത് - കോവിഡ് വ്യാപനം ശക്തമായതോടെ ഒരാഴ്ചത്തേക്ക് കരാതിർത്തി അടച്ചിടാൻ തീരുമാനിച്ചതായി ഒമാൻ ഗവൺമെന്റ് അറിയിച്ചു. ബ്രട്ടനിൽ നിന്ന് ഒമാനിലെത്തിയ ഒരു വ്യക്തിക്ക് ജനിതക മാറ്റം സംഭവിച്ച വൈറസ് കേസ് സ്ഥിരീകരിച്ചതോടെയാണ് അടിയന്തര നടപടി. കഴിഞ്ഞ മാസം 22 ന് കര, നാവിക, വ്യോമ അതിർത്തികൾ ഒമാൻ ഒരാഴ്ചത്തേക്ക് അടച്ചിട്ടിരുന്നു. കോവിഡ് ബാധിതനായ രോഗിയുടെ ചികിത്സ പുരോഗമിക്കുന്നതായും ഒമാനിലെത്തിയ ഉടനെ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നെന്നും ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. ഇദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതിവേഗ വ്യാപന ശേഷിയുള്ളതാണ് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസുകളെന്നാണ് റിപ്പോർട്ട്. ബ്രിട്ടനിൽ കണ്ടെത്തിയ ഈ വൈറസ് ഇതുവരെയായി 40 രാഷ്ട്രങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞതായും വാക്‌സിൻ വിതരണം ചെയ്യുന്നതിന് മുമ്പ് വകഭേദം വന്ന വൈറസിനെ നിയന്ത്രിക്കുക പ്രയാസമാണെന്നും ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് പറഞ്ഞു.