തിരൂർ- നവകേരള സ്മരണിക സംസ്ഥാനതല പദ്ധതികളുടെ ഉദ്ഘാടനം പുറത്തൂർ പഞ്ചായത്തിലെ മുരുക്കുമ്മാട് തുരുത്തിനെ 'നവകേരള സ്മരണിക' എന്ന പച്ചത്തുരുത്തായി പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ നിർവഹിച്ചു. വഖഫ് ബോർഡിന്റെ കീഴിലുള്ള സ്ഥലങ്ങളിലും പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് തടസ്സങ്ങളില്ലെന്ന് മന്ത്രി പറഞ്ഞു.
പാരിസ്ഥിതികമായ പ്രത്യേകതകളും ജൈവ വൈവിധ്യവും നിറഞ്ഞ മനോഹരമായ മുരുക്കുമ്മാട് തുരുത്തിനെ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പച്ചത്തുരുത്തായി പ്രഖ്യാപിക്കുന്നത് എന്ത് കൊണ്ടും അനുയോജ്യമാണെന്ന് മന്ത്രി പറഞ്ഞു. ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ മിഷൻ പ്രവർത്തനങ്ങൾ പാരിസ്ഥിതിക വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിൽ തുരുത്തിലെ വിവിധ പദ്ധതികൾക്കായി രണ്ട് കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. പ്രകൃതിയോടു തൽപരരായ കുട്ടികൾക്ക് സന്ദർശിക്കാനുള്ള ഇടമാക്കി ഈ പച്ചത്തുരുത്തിനെ മാറ്റണമെന്നും വരും തലമുറയ്ക്കും ഈ പച്ചപ്പ് കൈമാറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസൻ അധ്യക്ഷനായി. ഹരിത കേരളം മിഷൻ സംസ്ഥാന കൺസൾട്ടന്റ് സഞ്ജീവ് എസ്.യു റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വാർഡ് അംഗം ജിനീഷ് എന്നിവർ സംസാരിച്ചു.