തിരുവനന്തപുരം- വിവിധ പ്രവാസി പദ്ധതികൾക്ക് 130 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്. ജൂലൈ മാസത്തിൽ എല്ലാ പഞ്ചായത്തുകളും നഗരസഭകളും പ്രവാസി ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിക്കും. വിദേശത്തു നിന്നും മടങ്ങിവന്നവരുടെയും മടങ്ങിവരാൻ ഉദ്ദേശിക്കുന്നവരുടെയും ലിസ്റ്റും ആവശ്യങ്ങളും പ്രാദേശികാടിസ്ഥാനത്തിൽ ക്രോഡീകരിക്കുകയും അവ ജില്ലാ അടിസ്ഥാനത്തിൽ കർമ്മ പരിപാടിയായി മാറ്റുകയും ചെയ്യും.
അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രദാന സംഘങ്ങൾ, വിപണന ശൃംഖല എന്നീ നാല് സ്‌കീമുകളിൽ മടങ്ങിവരുന്ന പ്രവാസികൾക്കു മുൻഗണന നൽകും. മടങ്ങിവരുന്നവർക്ക് നൈപുണി പരിശീലനം നൽകി വീണ്ടും വിദേശത്തു പോകാനുള്ള സഹായവും ലഭ്യമാക്കും.
ഈ ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്കു വേണ്ടി 100 കോടി രൂപ അനുവദിക്കുന്നു. സമാശ്വാസ പ്രവർത്തനങ്ങൾക്കു 30 കോടി രൂപ അനുവദിക്കുന്നു. ദൗർഭാഗ്യകരമെന്നു പറയട്ടെ കേന്ദ്രസർക്കാർ തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം ഗൗരവത്തിലെടുക്കാൻ തയ്യാറല്ലെന്നും മന്ത്രി ആരോപിച്ചു.
പ്രവാസി പുനരധിവാസ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയതിനുശേഷം 2021 അവസാനം മൂന്നാം ലോകകേരള സഭ വിളിച്ചു ചേർക്കും.
പ്രവാസി ക്ഷേമനിധിയ്ക്ക് 9 കോടി രൂപ വകയിരുത്തുന്നു. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും അവരുടെ പെൻഷൻ 3500 രൂപയായും ഉയർത്തുന്നു. നാട്ടിൽ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെൻഷൻ 3000 രൂപയായും വർദ്ധിപ്പിക്കുന്നു.
100. പ്രവാസി ഡിവിഡന്റ് സ്‌കീമിൽ നിക്ഷേപിക്കുന്ന പ്രവാസികൾക്ക് 10 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഈ തുക കിഫ്ബി ബോണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. കിഫ്ബി പലിശ നിരക്ക് കുറച്ചിട്ടുണ്ട്. എന്നാൽ അത് നിക്ഷേപകരെ ബാധിക്കുന്നതല്ല. ക്ഷേമപ്രവർത്തനമെന്ന നിലയിൽ അധികം വേണ്ടിവരുന്ന പലിശച്ചെലവ് സർക്കാർ വഹിക്കും. പ്രവാസി ചിട്ടിയിൽ 30230 പ്രവാസികൾ ചേർന്നിട്ടുണ്ട്. പ്രതിമാസ സല 47 കോടി രൂപയാണ്. കിഫ്ബി ബോണ്ടിൽ 300 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കൊവിഡാനന്തര കാലത്ത് പ്രവാസി ചിട്ടി ഊർജ്ജിതപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.