തിരുവനന്തപുരം- അൻപതിനായിരം കോടി രൂപ മുതൽമുടക്കു വരുന്ന മൂന്ന് വൻ പദ്ധതികളുടെ നിർമ്മാണം 2021-22ൽ ആരംഭിക്കുമെന്ന് മന്ത്രി തോമസ് ഐസക്. കൊച്ചി- പാലക്കാട് ഹൈടെക് ഇൻഡസ്ട്രിയൽ കോറിഡോർ, കൊച്ചി- മംഗലാപുരം വ്യവസായ ഇടനാഴി, ക്യാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം എന്നിവയാണ് നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചി - പാലക്കാട് ഹൈടെക് ഇൻഡസ്ട്രിയൽ കോറിഡോറിനെ ചെന്നൈ-ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള സ്‌പെഷ്യൽ പർപ്പസ് കമ്പനിയാണ് ഈ പ്രോജക്ട് നടപ്പാക്കുക. 10000 കോടി നിക്ഷേപവും 22000 പേർക്ക് നേരിട്ട് ജോലിയും ലഭ്യമാകും. പാലക്കാടും കൊച്ചിയിലും 2321 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. കിഫ്ബിയിൽ നിന്നാണ് പണം അനുവദിക്കുക. ആദ്യ ഘട്ടത്തിൽ തന്നെ 'ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആന്റ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി)' എന്ന ഹൈടെക് സർവ്വീസുകളുടെയും ഫിനാൻസിന്റെയും ഹബ്ബ് അയ്യമ്പുഴയിൽ 220 ഹെക്ടറിൽ സ്ഥാപിക്കും. 20 കോടി രൂപ വകയിരുത്തുന്നു.
മലബാറിന്റെ വികസനം ലക്ഷ്യമിട്ട് നമ്മുടെ മുൻകൈയിൽ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന കൊച്ചി- മംഗലാപുരം വ്യവസായ ഇടനാഴിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാകേണ്ടതുണ്ട്. അതിനിടയിൽ കണ്ണൂർ വിമാനത്താവളത്തിന്റെ സമീപത്ത് 5000 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് 12000 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ടുണ്ട്.
ക്യാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമും കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ്. വിഴിഞ്ഞം തുറമുഖത്തോടു ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിനു കിഴക്കു ഭാഗത്തുകൂടെ വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി പാതയും അതിന്റെ ഇരുവശങ്ങളിലുമായി 10000 ഏക്കറിൽ നോളഡജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ എന്നിവയുടെ ഒരു വമ്പൻ ശൃംഖലയും സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായുള്ള കമ്പനി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നിർദ്ദിഷ്ട മേഖലയിൽ ആര് ഭൂമി വിൽക്കുന്നതിനു തയ്യാറായാലും കമ്പോളവിലയ്ക്ക് വാങ്ങാൻ കമ്പനി സന്നദ്ധമാകും. വില ലാന്റ് ബോണ്ടായി നൽകാം. റെഡി ക്യാഷ് വേണ്ടവർക്ക് അതും നൽകും. ഭൂമി വിൽക്കാൻ താൽപ്പര്യമില്ലാത്തവർക്ക് ലാന്റ് പൂളിംഗ് പദ്ധതിയിൽ പങ്കാളികളാവാം. കൈവശം വയ്ക്കുന്ന ഭൂമിയ്ക്ക് 10 വർഷംകൊണ്ട് നാലിരട്ടി വില വർദ്ധന ഉറപ്പുനൽകും. അല്ലെങ്കിൽ നാലിരട്ടി വിലയ്ക്ക് കമ്പനി വാങ്ങാൻ തയ്യാറാകും. കമ്പനി ഏറ്റെടുക്കുന്ന ഭൂപ്രദേശത്ത് പശ്ചാത്തലസൗകര്യങ്ങൾ ഉറപ്പുവരുത്തി ഇൻവെസ്‌റ്റേഴ്‌സിനു കൈമാറും. 25000 കോടി രൂപയുടെ നിക്ഷേപവും 2.5 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. ക്യാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്പ്‌മെന്റ് കമ്പനിക്ക് സീഡ് മണിയായി 100 കോടി രൂപ വകയിരുത്തുന്നുവെന്നും മന്ത്രി വ്യക്തമാക്കി.