ഇടുക്കി-മൊബൈൽ ഫോണുകൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം സ്വദേശി റസൽ ഫ്രാൻസിസിനെതിരെ കുമളി വെള്ളാരംകുന്ന് സ്വദേശി പീറ്റർ നൈനാനാണ് കട്ടപ്പന പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ മേയിലാണ് ഇരുവരും പാർട്ണർഷിപ്പിൽ മൊബൈൽ വ്യാപാരം തുടങ്ങിയത്. വിലകൂടിയ മൊബൈൽ ഫോണുകൾ എത്തിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരികളിൽനിന്നും ഇതിനുള്ള പണം അഡ്വാൻസായി വാങ്ങുകയായിരുന്നു. ജില്ലയിലെ വിവിധ കടകളിൽ മൊബൈൽ ഫോണുകൾ വിതരണം ആരംഭിച്ചിരുന്നു.
പീറ്റർ കടകളിൽ നിന്നു മുൻകൂറായി പണം വാങ്ങിയശേഷം റസലിനു കൈമാറുകയും പിന്നീട് മൊബൈൽ ഫോൺ എത്തിച്ചുനൽകുകയുമായിരുന്നു പതിവ്. ആദ്യമാസങ്ങളിൽ ഇടപാടുകൾ കൃത്യമായിരുന്നു. പിന്നീട് റസൽ പണം കൈപ്പറ്റിയെങ്കിലും മൊബൈൽ ഫോണുകൾ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു.
പല തവണയായി 50 ലക്ഷത്തോളം രൂപയാണ് വ്യാപാരികളിൽനിന്നു കൈപ്പറ്റിയത്. ഇടപാടുകളിൽ വീഴ്ചയുണ്ടായതോടെ വ്യാപാരികൾ പീറ്ററിനെ സമീപിക്കുകയായിരുന്നു. റസലുമായി ബന്ധപ്പെട്ടെങ്കിലും മൊബൈൽ ഫോണുകൾ എത്തിച്ചുനൽകാൻ ഇയാൾ തയാറായില്ല. റസൽ നൽകിയ അക്കൗണ്ടുകളിലേക്കാണ് പീറ്റർ പണം നിക്ഷേപിച്ചിരുന്നത്.കട്ടപ്പന സിഐ വിശാൽ ജോൺസന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.