Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ ഏഴ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

  • സി.ബി.ഐ പിടിച്ചെടുത്തത് 1.2 കോടിയുടെ പണവും കള്ളക്കടത്ത് സാധനങ്ങളും

കരിപ്പൂർ- കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടുദിവസമായി സി.ബി.ഐ നടത്തിയ റെയ്ഡിൽ കസ്റ്റംസ് ഹാളിൽ നിന്നും യാത്രക്കാരിൽ നിന്നുമായി പിടിച്ചെടുത്തത് 1.2 കോടിയുടെ പണവും കള്ളക്കടത്ത് സാധനങ്ങളും. ചൊവ്വ,ബുധൻ ദിവസങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളിലും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിലും ഗൾഫ് യാത്രക്കാരിലും നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും വിദേശ സിഗരറ്റ് കാർട്ടണുകളും പിടിച്ചെടുത്തത്.
കാസർകോട് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘത്തിന് കരിപ്പൂർ കസ്റ്റംസ് വിഭാഗം സഹായം നൽകുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ കൊച്ചിയിൽനിന്ന് സി.ബി.ഐ സംഘം കരിപ്പൂരിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും മറ്റു കള്ളക്കടത്തുകളും പിടിച്ചത്. ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ കരിപ്പൂരിലെത്തിയ കർണാടക സ്വദേശികളായ യാത്രക്കാരുടെ കയ്യിൽനിന്നാണ് കൂടുതൽ സ്വർണം കണ്ടെത്തിയത്. ഇവർ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷം തിരിച്ചുവിളിച്ച് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്.
കസ്റ്റംസ് ഹാളിൽനിന്നും ഇവരുടെ വിശ്രമ കേന്ദ്രത്തിൽനിന്നുമാണ് പണവും കള്ളക്കടത്ത് സാധനങ്ങളും കണ്ടെത്തിയത്. ചില ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും കണക്കിൽപെടാത്ത പണവും കണ്ടെത്തിയിട്ടുണ്ട്. കരിപ്പൂരിലെ ഏഴ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് കൊച്ചി സി.ബി.ഐ ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകി. കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പടെയുള്ള ഏഴ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നീളുന്നത്. ഇവരിൽ ചിലരുടെ വീടുകളിലും ഇന്നലെ സി.ബി.ഐ പരിശോധന നടത്തിയതിൽ പണം കണ്ടെത്തി. കള്ളക്കടത്തിന് കൂട്ട് നിന്നതിന് ലഭിച്ചതാണ് പിടിച്ചെടുത്ത പണമെന്നാണ് സംശയം. ചോദ്യം ചെയ്യലിൽ പണത്തിന്റെ ഉറവിടം വിശദീകരിക്കാൻ സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.


 

Latest News