കോട്ടയം - പണം തട്ടിപ്പ് കേസിൽ പ്രതിയായ യുവാവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. പോലീസ് മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. രാജ്കുമാർ മോഡൽ പോലീസ് കൊലപാതകമാണെന്ന്് ആരോപണം ഉയർന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വട്ടപ്പാറ തൈപ്പറമ്പിൽ ഷെഫീഖ് (35) ആണ് മരിച്ചത്. കാക്കനാട് ജയിലിലെ കോവിഡ് സെന്ററിൽ റിമാൻഡിൽ കഴിയവേ ഇന്നലെ പുലർച്ചെയാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അപസ്മാരം ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ പരിശോധനയ്ക്കിടെ തലയിൽ രക്തസാവ്രം കണ്ടെത്തിയതായി മെഡിക്കൽ കോളജ് അധികൃതർ സ്ഥിരീകരിച്ചു. അതേസമയം ഷഫീഖിന്റെ തലയിൽ മുറിവുകളുണ്ടെന്നും പോലീസ് മർദനമേറ്റെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എറണാകുളം ഉദയംപേരൂർ പോലീസാണ് ഷെഫീഖിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ട്രഷറി ഓഫീസറാണെന്നു പറഞ്ഞ് ഉദയംപേരൂരിൽ ഒറ്റയ്ക്ക് വാടകവീട്ടിൽ താമസിക്കുന്ന സ്ത്രീയെ കബളിപ്പിച്ച് സ്വർണക്കമ്മലും പണവും തട്ടിയെടുത്ത കേസിലാണ് ഷെഫീക്ക് അറസ്റ്റിലായത്.
വയോധികയെ വിദഗ്്ധമായി പറ്റിച്ച് മാലയും പണവും തട്ടിച്ച കേസിൽ നേരത്തെ കാഞ്ഞിരപ്പള്ളി പോലീസ് പിടിയിലായിട്ടുണ്ട്. വിവരമറിഞ്ഞ്് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് ഇത് കസ്റ്റഡി മർദന മരണമാണെന്ന് ആരോപിച്ചത്്. തലയിൽ മുറിവുണ്ട്. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയക്കായി തലമുടി മാറ്റുന്നതിനിടെയാണ് മുറിവ് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉച്ചയോടെ മരിക്കുകയും ചെയ്തു. തുടർന്നാണ് ബന്ധുക്കളെ വിളിച്ചു വരുത്തിയത്. തിങ്കളാഴ്ച്ച കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽനിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. അപ്പോൾ പൂർണാരോഗ്യവാനായിരുന്നു. പോലീസ് മർദനമാണു മരണകാരണമെന്നു ബന്ധുക്കൾ സംശയിച്ചതിന് കാരണവും ഇതാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അതേ സമയം ഷെഫീക്കിന് ഇന്നലെ അപസ്മാരം വന്നുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്.