Sorry, you need to enable JavaScript to visit this website.

സിഗ്‌നല്‍ ആപ്പ് വൈറലായതോടെ നിക്ഷേപര്‍ക്ക് 'സിഗ്‌നല്‍' തെറ്റി; അപ്രതീക്ഷിത നേട്ടത്തില്‍ അന്തംവിട്ട് മറ്റൊരു കമ്പനി

ന്യൂയോര്‍ക്ക്- ടെസ്‌ല മേധാവിയും ലോകത്തെ നമ്പര്‍ വണ്‍ സമ്പന്നനുമായ ഇലന്‍ മസ്‌ക് 'സിഗ്‌നല്‍ ഉപയോഗിക്കൂ' എന്നു മാത്രമെ പറഞ്ഞുള്ളൂ. രഹസ്യമെല്ലാം ചോര്‍ത്തുന്ന വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസിയില്‍ പ്രതിഷേധമുള്ളവരെല്ലാം അതേറ്റെടുത്തു. അധികമാരും ശ്രദ്ധിക്കാതിരുന്ന മെസേജിങ് ആപ്പായ സിഗ്‌നലിലേക്ക് ഇപ്പോള്‍ ആളുകളുടെ കുത്തൊഴുക്കാണ്. അതേസമയം ഇത് മറ്റൊരു കൂട്ടരുടെ സിഗ്‌നല്‍ തെറ്റിച്ചിരിക്കുകയാണ്. യുഎസിലെ ഓഹരി നിക്ഷേപകരാണിപ്പോള്‍ കിളി പോയ അവസ്ഥയിലായത്. പറഞ്ഞത് ഇലന്‍ മസ്‌ക് ആണല്ലോ എന്ന ബലത്തില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സിഗ്‌നല്‍ അഡ്വാന്‍സ് ഇന്‍ക് എന്ന കമ്പനിയുടെ ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടി. മൂന്നു ദിവസത്തെ ട്രേഡിങിലൂടെ മാത്രം മൂല്യം 5,100 ശതമാനത്തിലേറെ കുതിച്ചുചാടിയതോടെ ഈ പാവം കമ്പനിയുടെ വിപണി മൂല്യം ഇപ്പോള്‍ 390 ദശലക്ഷം ഡോളറിലെത്തി നില്‍ക്കുന്നു. അപ്രതീക്ഷിത നേട്ടത്തില്‍ അന്തംവിട്ടിരിക്കുകയാണ് കമ്പനി ഉടമകള്‍. മസ്‌കിന്റെ ട്വീറ്റ് വന്ന ജനുവരി ഏഴിനു മാത്രം ആറിരട്ടിയാണ് ഓഹരിമൂല്യം ഉയര്‍ന്നത്. ഇത് ആശയക്കുഴപ്പം മൂലം സംഭവിച്ചതാണെന്ന റിപോര്‍ട്ടുകള്‍ വന്നെങ്കിലും തിങ്കളാഴ്ചയും 885 ശതമാനമാണ് ഓഹരി മൂല്യം ഉയര്‍ന്നത്. നിക്ഷേപകര്‍ സൂക്ഷ്മ പാലിച്ചു വേണം നിക്ഷേപിക്കാനെന്ന് ടെക്‌സസ് ആസ്ഥാനമായ ഈ കമ്പനിയുടെ സിഇഒ ഡോ. ക്രിസ് ഹൈമെല്‍ പറഞ്ഞു. കമ്പനിക്ക് സിഗ്‌നല്‍ മസേജിങ് ആപ്പുമായോ ഇലന്‍ മസ്‌കുമായോ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറിയ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഈ കമ്പനി 2014 മുതല്‍ 2016 വരെ വരുമാനമൊന്നും ഉണ്ടാക്കിയിട്ടില്ല. 2019 മുതല്‍ സെക്യൂരിറ്റ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ വാര്‍ഷിക റിപോര്‍ട്ടുകള്‍ ഫയല്‍ ചെയ്തിട്ടുമില്ല.

സിഗ് നല്‍ മെസേജിങ് ആപ്പ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ഇലന്‍ മസ്‌ക് ഒരു വര്‍ഷം മുമ്പ് ഇവര്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഭായില്‍ കൂടുതല്‍ സംഭാവന നല്‍കാനും മസ്‌കിന് പദ്ധതിയുണ്ട്.
 

Latest News