കയ്‌റോ - ഖത്തർ വിമാനങ്ങൾക്കു മുന്നിൽ ഈജിപ്തും തങ്ങളുടെ വ്യോമമേഖല തുറന്നു. ഖത്തർ വിമാനങ്ങൾക്കുള്ള വിലക്ക് എടുത്തുകളഞ്ഞതായും ഈജിപ്ഷ്യൻ വ്യോമമേഖലയിലൂടെ ഖത്തർ വിമാനങ്ങൾക്ക് സഞ്ചരിക്കാവുന്നതാണെന്നും ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. വിലക്ക് എടുത്തുകളഞ്ഞതോടെ ഈജിപ്ത് എയറിനും ഖത്തർ എയർവെയ്‌സിനും സ്വകാര്യ വിമാന കമ്പനികൾക്കും രണ്ടു രാജ്യങ്ങളിലെയും വിമാനത്താവളങ്ങൾക്കിടയിൽ സർവീസുകൾ പുനരാരംഭിക്കാൻ അവകാശമുണ്ട്.
വിമാന സർവീസ് ഷെഡ്യൂളുകൾ അനുമതിക്കായി ഈജിപ്തിലെയും ഖത്തറിലെയും സിവിൽ ഏവിയേഷൻ അധികൃതർക്ക് വിമാന കമ്പനികൾ അയച്ചുകൊടുക്കണമെന്ന് ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് അഷ്‌റഫ് നുവൈർ പറഞ്ഞു. ഈജിപ്ഷ്യൻ വ്യോമമേഖലയിലൂടെ കടന്നുപോകുന്നതിന് ഖത്തർ വിമാനങ്ങൾക്ക് അനുമതി തേടി ഖത്തർ അധികൃതർ സമർപ്പിച്ച അപേക്ഷ അംഗീകരിക്കുകയായിരുന്നു. വിലക്ക് എടുത്തുകളഞ്ഞ ശേഷം ആദ്യ ഖത്തർ വിമാനം ഇന്നലെ പുലർച്ചെ ഈജിപ്ഷ്യൻ വ്യോമമേഖലയിലൂടെ കടന്നുപോയി. വിലക്ക് എടുത്തുകളഞ്ഞതോടെ ഖത്തർ എയർവെയ്‌സിന് ഈജിപ്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കാൻ അവകാശമുണ്ട്.