തിരുവനന്തപുരം- കേരളത്തിൽ മതധ്രുവീകരണത്തിനു സി.പി.എം ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപകടകരമായ രാഷ്ട്രീയമാണ് സി.പി.എം കളിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. വിവിധ മതവിഭാഗങ്ങൾക്കിടയിലെ ഭിന്നത കൂട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. മുസ്‌ലിം ലീഗിനെ ചെളിവാരിയെറിയാനുള്ള ബോധപൂർവമായ ശ്രമമാണ് സി.പി.എം നടത്തുന്നത്. കേരളത്തിന്റെ മതസൗഹാർദം നിലനിർത്തുന്നതിൽ മുസ്‌ലിം ലീഗ് ഇക്കാലം വരെ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ബി.ജെ.പിയെ ശക്തിപ്പെടുത്തി യു.ഡി.എഫിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് സി.പി.എമ്മിന്റെത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നൂറിൽപരം വാർഡുകളിൽ സി.പി.എം-ബി.ജെ.പി-എസ്.ഡി.പി.ഐ കൂട്ടുകെട്ടുണ്ടായിരുന്നു.
യുഡിഎഫിന്റെ അടിത്തറയ്ക്കു കോട്ടമുണ്ടായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപ്രശ്‌നങ്ങൾ പൂർണമായി ചർച്ചയായില്ല. വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളുമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ചർച്ചയായത്. പോരായ്മകൾ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.