Sorry, you need to enable JavaScript to visit this website.

 സഹകരണ ബാങ്കിങ് രംഗം റിസര്‍വ് ബാങ്ക് നിയന്ത്രിക്കും 

കൊച്ചി-സഹകരണ ബാങ്കിങ് മേഖലയെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ഇത് ബാധകമാകുമെന്ന് കേന്ദ്രധനമന്ത്രാലയം വിജ്ഞാപനം ഇറക്കി. സംസ്ഥാന സഹകരണ നിയമത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമായ പരിഷ്‌കാരങ്ങളാണ് വരാനിരിക്കുന്നത്. കേരള ബാങ്കിനാണ് പ്രധാനമായും ബാധകമാകുന്നത്. ബാങ്കിങ് നിയന്ത്രണത്തില്‍ വരുത്തിയ ഭേദഗതി സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കും. ഇതിനൊപ്പം റിസര്‍വ് ബാങ്കിന്റെ നിര്‍ദേശംകൂടി ലഭിക്കണം.
സഹകരണ മേഖലയ്ക്ക് കോട്ടം തട്ടുന്ന നിര്‍ദേശങ്ങളാണ് ഇപ്പോള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ബാങ്ക് ഭരണസമിതിയുടെ കാലയളവ് മാറ്റം  വരുത്താന്‍ ഉദ്ദേശിക്കുന്നു. സഹകരണ ബാങ്കുകളുടെ ഓഹരി കൈമാറ്റം ചെയ്യാനാകും. ഭരണസമിതിക്കും ബാങ്ക് ചെയര്‍മാനും ജീവനക്കാര്‍ക്കുമെതിരേ റിസര്‍വ് ബാങ്കിന് നടപടിയെടുക്കാനാകും.
സഹകരണം സംസ്ഥാനവിഷയവും സഹകരണസംഘങ്ങള്‍ സംസ്ഥാന നിയമപ്രകാരം പ്രവര്‍ത്തിക്കുന്നവയുമാണ്. ബാങ്കിങ് കേന്ദ്രവിഷയവും. അതിനാല്‍ സഹകരണ ബാങ്കുകളുടെ ബാങ്കിങ് സംബന്ധമായ കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിന് ഇടപെടാന്‍ അധികാരമുണ്ട്. എന്നാല്‍, ഭരണസമിതി തിരഞ്ഞെടുപ്പ്, അംഗത്വം, ഓഹരി എന്നിവയിലൊന്നും റിസര്‍വ് ബാങ്കിനോ കേന്ദ്രസര്‍ക്കാരിനോ ഇടപെടാനാവുമായിരുന്നില്ല. ഇതാണ് പുതിയ ഭേദഗതിയിലൂടെ മാറ്റാന്‍ ഉദ്ദേശിക്കുന്നത്.
ഭേദഗതിയനുസരിച്ച് ഒരു സഹകരണ ബാങ്കിനെ ആവശ്യമെങ്കില്‍ ഇന്ത്യയിലെ ഏതു ബാങ്കുമായും ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ടാകും. ലയനം സഹകരണ ബാങ്കുമായാകണമെന്നുപോലും വ്യവസ്ഥയില്ല. സഹകരണ ബാങ്കുകളുടെ പൊതുയോഗം വിളിക്കാനും തെരഞ്ഞെടുപ്പ് നടത്താനും റിസര്‍വ് ബാങ്കിന് അധികാരമുണ്ടാകും

Latest News